2025-ൽ തങ്ങൾ വായിച്ചതിൽ ഏറ്റവും സ്വാധീനിച്ചതും ഇഷ്ടപ്പെട്ടതുമായ പുസ്തകങ്ങൾ ഏതാണെന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നടത്തിയ അന്വേഷണത്തിൽ, പുതിയ എഴുത്തുകാരുടെ പുസ്തകങ്ങൾ മുതൽ കാലത്തെ അതിജീവിച്ച ക്ലാസിക് കൃതികൾ വരെ ഉൾപ്പെടുന്ന ഒരു വലിയ നിര തന്നെയാണ് വായനക്കാർ ആവേശത്തോടെ പങ്കുവെച്ചത്.
ഈ വായനാക്കുറിപ്പുകളിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുത്ത ഒരു പ്രധാന കൃതി കെ.ആർ.മീരയുടെ ‘സൂര്യനെ അണിഞ്ഞവൾ’ ആയിരുന്നു. അധികാര രാഷ്ട്രീയത്തിന്റെ വടംവലികൾക്കിടയിൽ തകരുന്ന മനുഷ്യബന്ധങ്ങളെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ അവതരിപ്പിക്കുന്ന ഒന്നാണ് ഈ നോവൽ. തന്റെ കുട്ടിക്കാലം മുതൽ 26 വയസ്സുവരെയുള്ള കാലത്തെ നാടിന്റെയും കുടുംബത്തിന്റെയും കനൽവഴികളിലൂടെ ബാബു ഭരദ്വാജ് അടയാളപ്പെടുത്തിയ ‘കരിങ്കണ്ണീരണിഞ്ഞ കൽത്തൂണുകൾ’ എന്ന പുസ്തകവും വായനക്കാരുടെ പ്രിയപ്പെട്ട പട്ടികയിൽ ഇടം നേടി. കൂടാതെ, കർഷക സമൂഹത്തിന്റെ ഏകാന്തതയും പ്രണയവും വിരഹവുമെല്ലാം നിയതിയുടെ വ്യഥകളായി മനോഹരമായി ആവിഷ്കരിച്ച എസ്. ഹരീഷിന്റെ മൂന്നാമത്തെ നോവലായ ‘പട്ടരുമാപ്പിളയും’ ഏറെ ശ്രദ്ധിക്കപ്പെട്ടു.
അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഗോപാലൻ മാഷിന്റെയും മകൻ നവാലിയയുടെയും കഥ പറയുന്നതും, 2025-ലെ വയലാർ പുരസ്കാരത്തിന് അർഹമായതുമായ ഇ. സന്തോഷ് കുമാറിന്റെ ‘നവാലിയയുടെ തമ്പുരാൻ’ എന്ന നോവലും വായനക്കാർക്ക് പ്രിയപ്പെട്ടതായിരുന്നു. ചരിത്രവും മിത്തുകളും സാഹസികതയും ഒത്തുചേർന്ന് ഒരു അപൂർവ്വ വായനാനുഭവം സമ്മാനിച്ച സോണിയാ ചെറിയാന്റെ ആദ്യ നോവലായ ‘സ്നോ ലോട്ടസ്’ ആണ് 2025-ൽ വായനക്കാർക്കിടയിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട മറ്റൊരു പുസ്തകം.
പി.വി. ഷാജികുമാറിന്റെ ‘മരണവംശം’, നിമ്ന വിജയിയുടെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’, സുരേഷ്.പി-യുടെ ‘മരതി’, നിസാർ ഇൽത്തുമിഷിന്റെ ‘നൂറുൽ മുനീറുൽ പൂർണ്ണാനന്ദ’, അഖിൽ പി ധർമ്മജന്റെ ‘റാം c/o ആനന്ദി’, ബെന്യാമിന്റെ ‘മൾബെറി എന്നോട് നിന്റെ സോർബയെക്കുറിച്ച് പറയൂ’, കെ ആർ മീരയുടെ ‘കലാച്ചി’, യുവാൻ നോവ ഹരാരിയുടെ ‘സാപ്പിയൻസ്’ തുടങ്ങി വലിയൊരു പുസ്തകനിര തന്നെ വായനക്കാർ തങ്ങളുടെ പ്രിയപ്പെട്ടവയായി പങ്കുവെച്ചു. ഇവ കൂടാതെ എം.ടിയുടെ ‘രണ്ടാമൂഴം’, ബെന്യാമിന്റെ ‘മഞ്ഞവെയിൽ മരണങ്ങൾ’, എം.മുകുന്ദന്റെ ‘ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു’, പെരുമ്പടവം ശ്രീധരന്റെ ‘ഒരു സങ്കീർത്തനം പോലെ’ തുടങ്ങിയ എക്കാലത്തെയും മികച്ച കൃതികൾ പല തവണ വായിച്ചിട്ടും വീണ്ടും വായനക്കാർ ഈ വർഷവും ഹൃദയത്തോട് ചേർത്തുപിടിച്ചു. ഒന്നിലധികം വായനക്കാർ ഒരുപോലെ അഭിപ്രായപ്പെട്ട പുസ്തകങ്ങളാണ് ഈ പട്ടികയിലുള്ളത്. കാലമെത്ര കടന്നുപോയാലും നല്ല വായനയോടുള്ള മലയാളിമനസ്സിന്റെ പ്രിയം ഒട്ടും കുറയുന്നില്ലെന്ന് ഈ പ്രതികരണങ്ങൾ തെളിയിക്കുന്നു.







