അമേരിക്കയും ഇറാനും തമ്മിലുള്ള ദീർഘകാല തർക്കങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ഒരു സ്ഥിരമായ സമാധാന കരാറിലെത്തുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച ഭൂരിഭാഗം നിബന്ധനകളും ഇറാൻ അംഗീകരിച്ചിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ സി.എൻ.ബി.സി മാധ്യമപ്രവർത്തകൻ ജോ കെർണന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ചർച്ചകളുടെ അന്തിമഫലം എന്താകുമെന്ന് കാത്തിരുന്ന് കാണാമെന്നും, എങ്കിലും തങ്ങളുടെ ആവശ്യങ്ങൾക്ക് ഇറാൻ വഴങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാൻ നിലവിൽ സൈനികമായി പൂർണ്ണ തകർച്ച നേരിടുകയാണെന്നും അവരുടെ പക്കൽ ഇനി വളരെ കുറച്ചു മിസൈലുകൾ മാത്രമാണ് ബാക്കിയുള്ളതെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ആവശ്യമായി വന്നാൽ ആ മിസൈലുകളും തകർക്കാൻ അമേരിക്കയ്ക്ക് കെൽപ്പുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻപ് ഒരു കപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് തിരിച്ചടിയായി അമേരിക്ക തുടർച്ചയായി മൂന്ന് രാത്രികളിൽ ഇറാനിൽ വ്യോമാക്രമണം നടത്തിയിരുന്നതായി ട്രംപ് വെളിപ്പെടുത്തി. ഇതിന് തൊട്ടുമുമ്പുള്ള രണ്ട് രാത്രികളിലും യു.എസ് സമാനമായ രീതിയിൽ ശക്തമായി തിരിച്ചടിച്ചിരുന്നു.
ഗൾഫ് മേഖലയിലെ യു.എസ് നാവികസേനയുടെ സാന്നിധ്യത്തെക്കുറിച്ച് സംസാരിക്കവെ, ഇത് കേവലമൊരു ഉപരോധമല്ലെന്നും ഇറാന്റെ നിയമവിരുദ്ധമായ എണ്ണക്കടത്ത് പൂർണ്ണമായും തടയാൻ തീർത്ത ഒരു ‘ഉരുക്കുമതിൽ’ ആണെന്നും ട്രംപ് വിശേഷിപ്പിച്ചു. അമേരിക്കയുടെ ഇത്തരം കടുത്ത നടപടികൾ കാരണമാണ് ഇറാന്റെ പണപ്പെരുപ്പം 300 ശതമാനത്തിലേക്ക് ഉയർന്നത്. എന്നാൽ, ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ വിജയകരമായി പൂർത്തിയാവുകയാണെങ്കിൽ ഇറാന് ആവശ്യമായ ചോളം, ഗോതമ്പ്, സോയാബീൻ തുടങ്ങിയ ഭക്ഷ്യധാന്യങ്ങൾ പൂർണ്ണതോതിൽ കയറ്റുമതി ചെയ്യാൻ അമേരിക്കൻ കർഷകർക്ക് അനുമതി നൽകുമെന്നും ട്രംപ് അറിയിച്ചു.







