കാനഡയിലെത്തി ആറാം ദിവസം ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജനായ ഭർത്താവ് കുറ്റക്കാരനാണെന്ന് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി. ബ്രിട്ടീഷ് കൊളംബിയയിലുള്ള അബോട്ട്സ്‌ഫോർഡിൽ നടന്ന കൊലപാതകത്തിൽ പഞ്ചാബ് സ്വദേശി ജഗ്പ്രീത് സിംഗിനെതിരെ (51) കൊലപാതകക്കുറ്റം ചുമത്തി. ഒക്ടോബർ 19-നുശേഷം വിധി പ്രഖ്യാപിക്കും.
20 വർഷത്തിലേറെയായി ഒന്നിച്ച് ജീവിച്ച ഭാര്യ ബൽവിന്ദർ കൗർ (41) ആണ് കൊല്ലപ്പെട്ടത്. 2024 മാർച്ച് 15-നായിരുന്നു സംഭവം. ഉന്നത പഠനത്തിനെത്തിയ മകളെ സഹായിക്കുന്നതിനായി 2022-ലാണ് ബൽവിന്ദർ കൗർ കാനഡയിലെത്തിയത്. തുടർന്ന് 2024 മാർച്ച് 9-ന് ജഗ്പ്രീത് സിംഗ് കാനഡയിലെത്തി. അബോട്ട്സ്‌ഫോർഡിലെ വാഗ്നർ ഡ്രൈവിലുള്ള ബേസ്‌മെൻ്റ് അപ്പാർട്ട്മെൻ്റിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. കാനഡയിലെത്തിയ നാൾ മുതൽ ഇരുവരും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നതായും, ജഗ്പ്രീത് കാനഡയിലേക്ക് വരുന്നതിൽ ബൽവിന്ദറിന് ഭയവും ആശങ്കയും ഉണ്ടായിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. സംഭവം നടന്ന രാത്രിയിൽ ഇരുവരും ഗുരുദ്വാരയിലും തുടർന്ന് മാളിലും പോയ ശേഷം രാത്രി 9.30-ഓടെയാണ് വീട്ടിൽ തിരിച്ചെത്തിയത്. ഇതിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ കൊലപാതകം നടന്നതായി പോലീസ് റിപ്പോർട്ട് ചെയ്തിരുന്നു. രാത്രി 10.38-ഓടെ വീട്ടിലെത്തിയ അയൽവാസിയാണ് ബൽവിന്ദറിന്‍റെ മൃതദേഹം ആദ്യം കണ്ടത്. തുടർന്ന് പോലീസെത്തി സംഭവസ്ഥലത്ത് നിന്നും ജഗ്പ്രീതിനെ അറസ്റ്റ് ചെയ്തു. കഴുത്തിലും നെഞ്ചിലുമായി ഏറ്റ ആഴത്തിലുള്ള മുറിവുകളും അമിത രക്തസ്രാവവുമാണ് ബൽവിന്ദറിന്‍റെ മരണത്തിന് കാരണമായത്.






