വാഹന ഇൻഷുറൻസ് നിയമങ്ങളിൽ മാറ്റം വരുത്തി ഒൻ്റാരിയോ സർക്കാർ. ജൂലൈ ഒന്ന് മുതൽ നിലവിൽ വരുന്ന ഈ മാറ്റങ്ങൾ പ്രകാരം വാഹനയുടമകൾക്ക് ചില ഇൻഷുറൻസ് ആനുകൂല്യങ്ങൾ വേണമെങ്കിൽ മാത്രം തിരഞ്ഞെടുക്കാൻ അനുവദിക്കും. ഇതിലൂടെ വാഹന ഉടമകൾക്ക് പ്രീമിയം തുകയിൽ ചെറിയ കുറവ് ലഭിക്കുമെങ്കിലും, അപകടമുണ്ടായാൽ ഇൻഷുറൻസ് പരിരക്ഷ കുറയുന്നത് വലിയ സാമ്പത്തിക ബാധ്യതയ്ക്ക് കാരണമാകുമെന്ന് വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകി. അതേസമയം നിലവിൽ ഇൻഷുറൻസ് ഉള്ളവരെ ഈ മാറ്റം ബാധിക്കില്ല. ജൂലൈ ഒന്നിന് ശേഷമെടുക്കുന്ന പുതിയ പോളിസികൾക്കും, നിലവിലുള്ളവ പുതുക്കുമ്പോഴുമാണ് ഈ നിയമം ബാധകമാകുക.
ഇതുവരെ ഒൻ്റാരിയോയിലെ സാധാരണ കാർ ഇൻഷുറൻസ് പോളിസികളിൽ അപകടമുണ്ടായാൽ ലഭിക്കുന്ന വരുമാന നഷ്ട പരിഹാരം, മരണാനന്തര ആനുകൂല്യങ്ങൾ, ശവസംസ്കാര ചെലവുകൾ, പഠനച്ചെലവുകൾ എന്നിവ നിർബന്ധമായും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ നിയമപ്രകാരം ഇവയെല്ലാം ‘ഓപ്ഷണൽ’ ആയി മാറും. ഇനി മുതൽ മെഡിക്കൽ പരിചരണം, പുനരധിവാസം, പരിചാരകരുടെ സഹായം എന്നിവ മാത്രമേ നിർബന്ധിത പരിരക്ഷയിൽ ഉൾപ്പെടുകയുള്ളൂ. പോളിസിയിൽ നിന്നും ഓപ്ഷണൽ ആനുകൂല്യങ്ങൾ ഒഴിവാക്കുന്നതിലൂടെ ഒരു ഉപഭോക്താവിന് വർഷത്തിൽ 100 മുതൽ 200 ഡോളർ വരെ ലഭിക്കാൻ സാധിക്കും. എന്നാൽ, അപകടമുണ്ടായാൽ വൻ തുക വാഹന ഉടമ നൽകേണ്ടി വരുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.






