അർഹരായ യാത്രക്കാർക്ക് യുഎഇയിൽ എത്തുമ്പോൾ 14 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ ഓൺ-അറൈവൽ വിസ ലഭിക്കും. ആറ് രാജ്യങ്ങളിലെ പൗരന്മാർക്കും അവരുടെ കൂടെയുള്ള കുടുംബാംഗങ്ങൾക്കും കൂടി തങ്ങളുടെ ഓൺ-അറൈവൽ വിസാ ആനുകൂല്യം ലഭ്യമാക്കിക്കൊണ്ട് യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ) തങ്ങളുടെ വിസാ നിയമങ്ങളിൽ ഇളവ് വരുത്തി.
പുതിയ തീരുമാനം അനുസരിച്ച് റിപ്പബ്ലിക് ഓഫ് ഇന്തോനേഷ്യ, സോഷ്യലിസ്റ്റ് റിപ്പബ്ലിക് ഓഫ് വിയറ്റ്നാം, കിംഗ്ഡം ഓഫ് തായ്‌ലൻഡ്, റിപ്പബ്ലിക് ഓഫ് ഫിലിപ്പീൻസ്, റിപ്പബ്ലിക് ഓഫ് കെനിയ, റിപ്പബ്ലിക് ഓഫ് സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ സാധാരണ പാസ്‌പോർട്ടുള്ള പൗരന്മാർക്കും അവരുടെ കൂടെയുള്ള കുടുംബാംഗങ്ങൾക്കും യുഎഇയിൽ എത്തുമ്പോൾ 14 ദിവസത്തെ അല്ലെങ്കിൽ 60 ദിവസത്തെ വിസ ലഭിക്കാൻ അർഹതയുണ്ടായിരിക്കും. എന്നാൽ ഇതിനായി ഇവർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ് (USA), യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ, യുണൈറ്റഡ് കിംഗ്ഡം (UK), റിപ്പബ്ലിക് ഓഫ് സിംഗപ്പൂർ, ജപ്പാൻ, റിപ്പബ്ലിക് ഓഫ് കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് അല്ലെങ്കിൽ കാനഡ എന്നീ രാജ്യങ്ങളിലേതെങ്കിലും ഒന്നിന്റെ സാധുവായ റസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം. വിനോദസഞ്ചാരികൾക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നൽകുന്നതിനൊപ്പം യുഎഇയുടെ അയവുള്ള പ്രവേശന-താമസ വ്യവസ്ഥകളും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയും വ്യക്തമാക്കുന്നതാണ് ഈ നടപടി.
സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും സാമ്പത്തിക, സാംസ്കാരിക, ജനങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള യുഎഇയുടെ താല്പര്യമാണ് ഓൺ-അറൈവൽ വിസ പ്രോഗ്രാമിന്റെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിലൂടെ പ്രതിഫലിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇയുടെ തനതായ സാംസ്കാരിക പൈതൃകം, ലോകോത്തര വിനോദസഞ്ചാര കേന്ദ്രങ്ങൾ, ശക്തമായ സമ്പദ്‌വ്യവസ്ഥ, ആകർഷകമായ ബിസിനസ്സ് അന്തരീക്ഷം, ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നേരിട്ടറിയാൻ ഈ നീക്കം കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കും. യാത്രക്കാരുടെ സുഗമമായ യാത്ര ഉറപ്പാക്കുന്നതിനും കൗൺസിലർ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമായി ബന്ധപ്പെട്ട ദേശീയ അധികാരികളുമായി ചേർന്ന് മന്ത്രാലയം തുടർന്നും പ്രവർത്തിക്കുമെന്നും, ബിസിനസ്സ്, നിക്ഷേപം, സംരംഭകത്വം, മികച്ച പ്രതിഭകൾ എന്നിവയ്ക്കുള്ള മുൻനിര ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയിൽ യുഎഇയുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
യുഎഇയുടെ വിസാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനും ഗുണഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും യാത്ര, ടൂറിസം എന്നീ മേഖലകളിൽ ആഗോളതലത്തിലെ മികച്ച മാതൃകകൾക്ക് അനുസൃതമായി സേവനങ്ങൾ ക്രമീകരിക്കുന്നതിനുമുള്ള അതോറിറ്റിയുടെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് പുതിയ ഭേദഗതികളെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) പ്രസ്താവിച്ചു. ഈ തീരുമാനം പങ്കാളിത്ത രാജ്യങ്ങളുമായുള്ള സഹകരണം ശക്തമാക്കുന്നതിനൊപ്പം താമസം, ടൂറിസം, യാത്ര എന്നിവയുമായി ബന്ധപ്പെട്ട ആഗോള മത്സര സൂചികകളിൽ യുഎഇയുടെ മുൻനിര സ്ഥാനം കൂടുതൽ മെച്ചപ്പെടുത്തുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
പുതിയ ഓൺ-അറൈവൽ വിസയ്ക്ക് അപേക്ഷിക്കുന്നവരും അവരുടെ കൂടെയുള്ള കുടുംബാംഗങ്ങളും ഈ ആറ് രാജ്യങ്ങളിൽ ഒന്നിലെ പൗരന്മാരായിരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. കൂടാതെ അവർക്ക് യുണൈറ്റഡ് സ്റ്റേറ്റ്സ്, യൂറോപ്യൻ യൂണിയൻ അംഗരാജ്യം, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ, ജപ്പാൻ, കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് അല്ലെങ്കിൽ കാനഡ എന്നിവടങ്ങളിലെ സാധുവായ റസിഡൻസ് പെർമിറ്റ് ഉണ്ടായിരിക്കണം. അനുവദിക്കുന്ന വിസയുടെ തരം അനുസരിച്ച് ഇത് 14 ദിവസത്തേക്കോ 60 ദിവസത്തേക്കോ ലഭ്യമാകുമെന്നും അതോറിറ്റി വിശദീകരിച്ചു.
14 ദിവസത്തെ വിസ കാലാവധിയുള്ളവർ യുഎഇയിൽ ആയിരിക്കുമ്പോൾ തന്നെ ഈ വിസാ കാലാവധി ഒരു തവണ കൂടി നീട്ടാൻ സാധിക്കും. എന്നാൽ 60 ദിവസത്തെ വിസ ഒരൊറ്റ തവണത്തെ താമസത്തിനായി മാത്രമാണ് അനുവദിക്കുന്നത്, ഇത് നീട്ടി നൽകില്ല. ഏത് വിസയായാലും അതിന്റെ കാലാവധി കഴിഞ്ഞാൽ വിസ ഉടമകൾ രാജ്യം വിടേണ്ടതാണ്. അനുവദനീയമായ കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർക്ക് പ്രതിദിനം 50 ദിർഹം വീതം പിഴ ചുമത്തും. 14 ദിവസത്തെ വിസയ്ക്കുള്ള ആകെ ഫീസ് 100 ദിർഹവും, 60 ദിവസത്തെ വിസയ്ക്കുള്ള ആകെ ഫീസ് 250 ദിർഹവുമാണ്.






