ഫേസ്ബുക്ക് മാർക്കറ്റ് പ്ലേസ് വഴി നടത്തിയ വിൽപനയിൽ കള്ളനോട്ടുകൾ നൽകി ലക്ഷങ്ങൾ വിലമതിക്കുന്ന വെള്ളി തട്ടിയെടുത്ത പ്രതിക്കായി കാൽഗറി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. 10 ഔൺസ് തൂക്കം വരുന്ന വെള്ളിക്കട്ടി വാങ്ങാനെത്തിയ അപരിചിതനായ യുവാവ്, 100, 50, 20 ഡോളറിൻ്റെ കറൻസി നോട്ടുകളായാണ് തുക കൈമാറിയത്. എന്നാൽ, വിൽപനക്കാരൻ പിന്നീട് ബാങ്കിലെത്തി പണം നിക്ഷേപിക്കാൻ ശ്രമിച്ചപ്പോഴാണ് ഇവ കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞത്. ഏകദേശം 20-25 വയസ്സ് പ്രായം തോന്നിക്കുന്ന, തവിട്ടുനിറമുള്ള മുടിയും മീശയുമുള്ള പ്രതി, സംഭവസമയത്ത് മെറൂൺ നിറത്തിലുള്ള ചാമ്പ്യൻ ഹൂഡിയും കറുത്ത പാൻ്റ്സുമാണ് ധരിച്ചിരുന്നത്. ഇയാളെ തിരിച്ചറിയുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണം.
ഓൺലൈൻ ഇടപാടുകളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് കാൽഗറി പോലീസ് മുന്നറിയിപ്പ് നൽകി. വാങ്ങുന്നയാളുടെ പ്രൊഫൈലിലെ സുഹൃത്തുക്കളുടെ എണ്ണം തുടങ്ങി വ്യക്തിഗത വിവരങ്ങൾ കൃത്യമായി പരിശോധിച്ച് വിശ്വാസ്യത ഉറപ്പുവരുത്തണമെന്നും പൊലീസ് നിർദ്ദേശിച്ചു. തട്ടിപ്പുകാർ പ്രധാനമായും ക്യാഷ് ഇടപാടുകളെയാണ് ആശ്രയിക്കുന്നത്. ഇതിന് പകരം ഇ-ട്രാൻസ്ഫർ പോലുള്ള സുരക്ഷിതമായ ഡിജിറ്റൽ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.






