ഇന്ത്യൻ പൗരനും ലോറൻസ് ബിഷ്‌ണോയ് ഗ്യാങ് അംഗവുമായ അഭിജീത് കിംഗ്രയെ നാടുകടത്താൻ കാനഡ റഫ്യൂജി ബോർഡ് ഉത്തരവിട്ടു. പ്രശസ്ത പഞ്ചാബി ഗായകൻ എ.പി. ധില്ലൻ്റെ ബ്രിട്ടിഷ് കൊളംബിയയിലെ വീടിന് നേരെ ആക്രമണം നടത്തിയ കേസിൽ സ്റ്റുഡൻ്റ് വിസയിൽ കാനഡയിലെത്തിയ കിംഗ്ര നിലവിൽ ആറ് വർഷത്തെ ജയിൽശിക്ഷ അനുഭവിക്കുകയാണ്. ക്രിമിനൽ സംഘവുമായുള്ള ബന്ധം വ്യക്തമായതോടെയാണ് ഇയാളെ കാനഡയിൽ തുടരാൻ അനുവദിക്കേണ്ടെന്ന് ഇമിഗ്രേഷൻ വിഭാഗം തീരുമാനിച്ചത്.
എ.പി. ധില്ലൻ്റെ വീടിന് നേരെ 2024 സെപ്റ്റംബറിലാണ് അഭിജീത് കിംഗ്രയും കൂട്ടാളിയും ചേർന്ന് ആക്രമണം നടത്തിയത്. കിംഗ്ര വീടിന് നേരെ 14 തവണ വെടിയുതിർത്തപ്പോൾ, കൂടെയുണ്ടായിരുന്നയാൾ വീടിന് മുന്നിൽ കിടന്ന വാഹനങ്ങൾക്ക് തീയിട്ടു. ആക്രമണം നടന്ന് മണിക്കൂറുകൾക്കകം ബിഷ്‌ണോയ് സംഘം ഇതിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
കാനഡയിലെ സൗത്ത് ഏഷ്യൻ വംശജരെ ലക്ഷ്യമിട്ട് വൻതോതിൽ പണം തട്ടലും വെടിവെപ്പും തീവെപ്പും നടത്തുന്നതിന് പിന്നിൽ ബിഷ്‌ണോയ് സംഘമാണെന്ന് കനേഡിയൻ അധികൃതർ വ്യക്തമാക്കി. ഇതിനെതിരെ ശക്തമായ നടപടിയാണ് കാനഡ അതിർത്തി സുരക്ഷാ ഏജൻസി സ്വീകരിക്കുന്നത്. ഇതിനോടകം 400-ലധികം അന്വേഷണങ്ങളും 55 നാടുകടത്തലുകളും നടന്നിട്ടുണ്ട്. സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകത്തിന് പിന്നിലും ഈ സംഘത്തിന് പങ്കുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.






