പാലക്കാട് മേലാമുറി പി.എച്ച്.സിക്ക് സമീപം മുൻപ് ടൺ കണക്കിന് മാലിന്യങ്ങൾ അടിഞ്ഞുകൂടിയിരുന്ന പ്രദേശം, ഇന്ന് നഗരസഭയുടെ ഹരിതപാർക്കായി മാറി സുഗന്ധം പരത്തുകയാണ്. ഒരു വർഷം മുൻപുവരെ ദുർഗന്ധം കാരണം ജനങ്ങൾക്ക് മൂക്കുപൊത്തി മാത്രം നടക്കാൻ കഴിഞ്ഞിരുന്ന ഈ പ്രദേശം മാറ്റിയെടുക്കാൻ നഗരസഭയുടെ ആരോഗ്യവിഭാഗം മാസങ്ങളോളം കഠിനപ്രയത്നം നടത്തി. ഇവിടെനിന്നും ഏകദേശം 2.5 ടൺ മാലിന്യമാണ് ഉദ്യോഗസ്ഥർ പൂർണ്ണമായും നീക്കം ചെയ്തത്. ഈ ശുചീകരണ യജ്ഞത്തിൽ നഗരസഭയ്ക്ക് പൂർണ്ണ പിന്തുണയുമായി സമീപവാസികളായ യു. പരശുവും ഭാര്യ പാർവതിയും സജീവമായി പങ്കെടുത്തു.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഇ.വി. അനിൽകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. ബിജു, ഡോ. എസ്. പ്രശാന്ത്, എസ്. സ്നേഹ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. നഗരസഭയിലെ ശുചീകരണ തൊഴിലാളികളും ഹരിതകർമസേനയും ഇവർക്കൊപ്പം അണിനിരന്നു. മാലിന്യങ്ങൾ നീക്കിയ ശേഷം ഈ മണ്ണിൽ വിവിധതരം പൂച്ചെടികളും പച്ചക്കറിത്തൈകളും ചീരക്കടലയുമെല്ലാം ഇവർ നട്ടുപിടിപ്പിച്ചു. ഇതിനൊപ്പം ഒരു കൗതുകത്തിനായി നട്ട മുന്തിരിച്ചെടികൾ വളർന്ന് ഇപ്പോൾ കുലകുലയായി മുന്തിരികൾ കായ്ക്കാൻ തുടങ്ങിയത് ജീവനക്കാരിലും നാട്ടുകാരിലും വലിയ സന്തോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. നഗരസഭയുടെ രണ്ടാം ഹെൽത്ത് ഡിവിഷനാണ് ഈ വിജയകരമായ മുന്തിരികൃഷിക്ക് പിന്നിൽ പ്രവർത്തിച്ചത്.
നഗരത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായി, മുൻപ് മാലിന്യങ്ങൾ തള്ളിയിരുന്ന ഇത്തരം എല്ലാ കേന്ദ്രങ്ങളെയും ഹരിതപാർക്കുകളായും മനോഹരമായ പൂന്തോട്ടങ്ങളായും മാറ്റിയെടുക്കാനുള്ള വിപുലമായ പദ്ധതികളാണ് ഇപ്പോൾ പുരോഗമിക്കുന്നതെന്ന് നഗരസഭാ അധ്യക്ഷൻ പി. സ്മിതേഷും സ്ഥിരം സമിതി അധ്യക്ഷ ടി.എസ്. മീനാക്ഷിയും വ്യക്തമാക്കി.






