ഏതാനും മാസങ്ങളായി ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തിയിരുന്ന യു.എസ്-ഇറാൻ തർക്കങ്ങൾക്ക് ഒടുവിൽ താൽക്കാലിക പരിഹാരമാകുന്നു. ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ഇരുരാജ്യങ്ങളും കരാർ ഒപ്പുവെക്കുമെന്നാണ് സൂചന. ഇരുരാജ്യങ്ങളും തമ്മിൽ പുതിയ സമാധാനക്കരാറിൽ ഒപ്പുവെക്കുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ബ്രെൻ്റ് ക്രൂഡ് വില അഞ്ച് ശതമാനത്തോളം ഇടിഞ്ഞ് ബാരലിന് 83 ഡോളറിലേക്ക് താഴ്ന്നു. യു.എസ് വെസ്റ്റ് ടെക്സസ് ഇന്‍റർമീഡിയറ്റ് വില ബാരലിന് 80 ഡോളറിനടുത്തേക്ക് എത്തി.
ഹോർമുസ് കടലിടുക്ക് വെള്ളിയാഴ്ച തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യങ്ങൾ പഴയപടിയാകാൻ ഇനിയും സമയമെടുക്കുമെന്നാണ് വിപണി നിരീക്ഷകർ വിലയിരുത്തുന്നത്. കടലിടുക്കിൽ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കം ചെയ്യുക, കപ്പലുകളുടെ സുരക്ഷ ഉറപ്പാക്കുക, ഉയർന്ന ഇൻഷുറൻസ് നിരക്കുകൾ തുടങ്ങിയ വെല്ലുവിളികൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇറാന്‍റെ ആണവപദ്ധതിയുമായി ബന്ധപ്പെട്ട് യു.എസും ഇസ്രായേലും നടത്തിയ നീക്കങ്ങളാണ് 106 ദിവസം നീണ്ടുനിന്ന യുദ്ധത്തിലേക്ക് നയിച്ചത്.






