പ്രവിശ്യയിൽ കാട്ടുതീ ഭീഷണി ശക്തമായി തുടരുന്ന സാഹചര്യത്തിൽ തീപിടിത്തം തുടക്കത്തിൽ തന്നെ കണ്ടെത്താൻ ‘എഐ’ ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ആൽബർട്ട സർക്കാർ. ആൽബർട്ടയിലെ കാട്ടുതീയിൽ പത്ത് ശതമാനവും വൈദ്യുതി ലൈനുകളിൽ നിന്നായതുകൊണ്ടാണ് ഈ പുതിയ നീക്കം. വിവിധ യൂട്ടിലിറ്റികളുടെ സഹായത്തോടെയാണ് പ്രവിശ്യാ സർക്കാർ ഈ നീക്കം നടത്തുന്നത്. പ്രധാന ട്രാൻസ്മിഷൻ കമ്പനിയായ ‘ആൾട്ടാലിങ്ക്’ കഴിഞ്ഞ വർഷം ജൂൺ മുതൽ ബോ വാലി എന്ന സ്ഥലത്ത് രണ്ട് എഐ ക്യാമറകൾ വെച്ച് പരീക്ഷണം തുടങ്ങിയിരുന്നു.
ഈ മേഖലയിൽ ആകെ 17 ക്യാമറകളാണ് കമ്പനി സ്ഥാപിച്ചിരിക്കുന്നത്. പുതിയ സംവിധാനത്തിൽ ക്യാമറകൾ തന്നെ സ്വയം ദൃശ്യങ്ങൾ പരിശോധിച്ച്, അപകടമുണ്ടെങ്കിൽ ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകും. ഓരോ രണ്ട് മിനിറ്റിലും 360 ഡിഗ്രി ചുറ്റിക്കറങ്ങി നോക്കാൻ ഈ ക്യാമറകൾക്ക് കഴിയും. പുകയോ തീയോ കണ്ടാൽ ഇത് പെട്ടെന്ന് തിരിച്ചറിയും. ക്യാമറയിൽ സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ ഉടൻ തന്നെ കൺട്രോൾ റൂമിലുള്ളവരും അഗ്നിശമന സേനയും വിവരം അറിയും






