ആഗോള സമ്പദ്‌വ്യവസ്ഥയെ തകിടംമറിച്ച പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയും ഇറാനും സമാധാനക്കരാറിലെത്തിയതായി റിപ്പോർട്ട്. ലബനൻ ഉൾപ്പെടെയുള്ള എല്ലാ യുദ്ധമേഖലയിലും സൈനിക നടപടികൾ ഉടനടി സ്ഥിരമായി അവസാനിപ്പിക്കാൻ ഇരുപക്ഷവും സമ്മതിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. ജൂൺ 19 വെള്ളിയാഴ്ച സ്വിറ്റ്‌സർലൻഡിൽ കരാറിന്‍റെ ഔദ്യോഗിക ഒപ്പുവയ്ക്കൽ ചടങ്ങ് നടക്കും. കരാറിന്‍റെ അന്തിമ രൂപരേഖ തയ്യാറാക്കുന്നതിനായി ഇരുവിഭാഗത്തിലെയും മധ്യസ്ഥർ പങ്കെടുക്കുന്ന നിർണായക യോഗങ്ങൾ ഈ ആഴ്ച നടക്കും.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായതായി സ്ഥിരീകരിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ചരിത്രപരമായ പ്രഖ്യാപനം നടത്തിയത്. ആഗോള എണ്ണക്കടത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് യാതൊരുവിധ നികുതികളും ഈടാക്കാതെ പൂർണമായി തുറന്നു കൊടുക്കാൻ ട്രംപ് ഉത്തരവിട്ടു.






