ശ്രീലങ്കയിൽ നിന്നും ഓസ്ട്രേലിയയിലെ സിഡ്നിയിലേക്ക് 207 യാത്രക്കാരും 16 ജീവനക്കാരുമായി പുറപ്പെട്ട ശ്രീലങ്കൻ എയർലൈൻസ് വിമാനം മിന്നലേറ്റതിനെ തുടർന്ന് അടിയന്തരമായി തിരിച്ചിറക്കി. യാത്രയ്ക്കിടയിലാണ് വിമാനത്തിന് മിന്നലേറ്റത്. തൊട്ടുപിന്നാലെ വലിയൊരു ശബ്ദം കേൾക്കുകയും വിമാനത്തിന്റെ ഒരു എൻജിനിൽ നിന്ന് തീപ്പൊരികൾ ഉയരുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ വിമാന ജീവനക്കാരുടെ സമയബന്ധിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവാകുകയും സ്ഥിതിഗതികൾ വേഗത്തിൽ നിയന്ത്രണവിധേയമാക്കുകയും ചെയ്തു.
വിമാനം പറന്നുയരുന്ന സമയത്തും പിന്നീട് തിരികെ വിമാനത്താവളത്തിൽ ഇറക്കുന്ന സമയത്തും എൻജിനിൽ നിന്ന് തീപ്പൊരികൾ ചിതറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മിന്നലേറ്റതിനെ തുടർന്ന് വിമാനത്തിന്റെ എൻജിന് ചെറിയ രീതിയിൽ കേടുപാടുകൾ സംഭവിച്ചതായി പൈലറ്റുമാർ യാത്രക്കാരെ ഔദ്യോഗികമായി അറിയിച്ചു. സുരക്ഷ മുൻനിർത്തി സിഡ്നിയിലേക്കുള്ള യാത്ര റദ്ദാക്കുകയും വിമാനം സുരക്ഷിതമായി കൊളംബോയിൽ തന്നെ ലാൻഡ് ചെയ്യിക്കുകയും ആയിരുന്നു. സാങ്കേതിക തകരാറുകൾ കാരണമാണ് വിമാനം തിരിച്ചിറക്കിയതെന്ന് വാർത്താ ഏജൻസിയായ എഎൻഐയും സ്ഥിരീകരിച്ചിട്ടുണ്ട്.






