ലണ്ടനിൽ യുവതിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിൽ ഇന്ത്യൻ വംശജനായ ഗഗൻദീപ് സിങ്ങിന് കോടതി 34 വർഷത്തെ തടവുശിക്ഷ വിധിച്ചു. 2024 ജൂണിൽ തായ്‌ലൻഡിൽ നിന്നു മടങ്ങുമ്പോൾ ഒരു പെട്ടി യുകെയിൽ എത്തിക്കണമെന്ന് ആവശ്യവുമായാണ് ഗഗൻദീപ് (34) യുവതിയെ സമീപിച്ചത്. യുവതി വിസമ്മതിച്ചപ്പോൾ ബർമിങ്ഹാം എയർപോർട്ടിൽ നിന്നു മുഖംമൂടി ധരിച്ച ചിലർ ഇവരെ ലണ്ടനിലേക്കു തട്ടിക്കൊണ്ടുപോവുകയായിരുന്നു.
പടിഞ്ഞാറൻ ലണ്ടനിലെ ഒരു വീട്ടിലെത്തിച്ച യുവതിയെ ഗഗൻദീപ് സിങ് 2 തവണ ബലാത്സംഗം ചെയ്തു. ഒരുദിവസം മുഴുവൻ മർദിക്കുകയും വിവരം പുറത്തു പറഞ്ഞാൽ കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. 34 വർഷത്തെ ശിക്ഷയിൽ ഗഗൻദീപ് സിങ് 28 വർഷം ജയിലിൽ കഴിയണം. 18 വർഷം കഴിഞ്ഞേ പരോൾ ലഭിക്കൂ.






