കാനഡയിൽ ‘എഗ്ഗ് ഫ്രീസിങ്’ സജീവമാണെന്നും ഫെർട്ടിലിറ്റി ക്ലിനിക്കുകളുടെ അമിത വാഗ്ദാനങ്ങളിൽപ്പെട്ട് വഞ്ചിതരാകരുതെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ‘എഗ്ഗ് ഫ്രീസിങ് പ്രക്രിയയുടെ വിജയസാധ്യതകളെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങൾ ഉന്നയിച്ച് സ്ത്രീകളെ ചൂഷണം ചെയ്യുന്നതായി റിപ്പോർട്ട് പുറത്തുവന്നിരുന്നു. സ്ത്രീകളുടെ പ്രായത്തെയും ആശങ്കകളെയും വൈകാരിക സാഹചര്യങ്ങളെയും ചൂഷണം ചെയ്യുന്ന പരസ്യങ്ങളിലൂടെയാണ് ഫെർട്ടിലിറ്റി ക്ലിനിക്കുകൾ ഉപയോക്താക്കളെ ആകർഷിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, യഥാർത്ഥ അവസ്ഥയും പരാജയസാധ്യതകളും ഈ പരസ്യങ്ങളിൽ മനഃപൂർവ്വം മറച്ചുവെക്കുകയോ ലഘൂകരിക്കുകയോ ചെയ്യുന്നതായി റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കാനഡയിൽ 2013-നും 2023-നും ഇടയിൽ ജനിച്ച 41 ലക്ഷത്തിലധികം കുട്ടികളിൽ കേവലം 70 പേർ മാത്രമാണ് ശീതീകരിച്ച അണ്ഡങ്ങളിൽ നിന്ന് ജനിച്ചതെന്നാണ് കനേഡിയൻ ഫെർട്ടിലിറ്റി ആൻഡ് ആൻഡ്രോളജി സൊസൈറ്റിയുടെ ഔദ്യോഗിക കണക്കുകൾ. ഈ കാലയളവിൽ ശീതീകരിച്ച അണ്ഡങ്ങളിൽ നിന്ന് രൂപപ്പെടുത്തിയ ഭ്രൂണങ്ങൾ ഗർഭപാത്രത്തിൽ നിക്ഷേപിച്ചപ്പോൾ കേവലം 25 ശതമാനം മാത്രമാണ് വിജയകരമായ പ്രസവത്തിൽ കലാശിച്ചത്. 10,000 മുതൽ 15,000 വരെ കനേഡിയൻ ഡോളർ ചിലവ് വരുന്നതും ഹോർമോൺ ചികിത്സകൾ ആവശ്യമുള്ളതുമായ ഈ പ്രക്രിയയിലെ പരാജയസാധ്യതകളെക്കുറിച്ച് ഫെർട്ടിലിറ്റി ക്ലിനിക്കുകൾ കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ല. ക്ലിനിക്കുകൾക്ക് കൃത്യമായ ലൈസൻസിംഗോ കേന്ദ്രീകൃതമായ നിരീക്ഷണമോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഉയർന്ന ലാഭം മാത്രം ലക്ഷ്യമിട്ടുള്ള ഇത്തരം കോർപ്പറേറ്റ് വ്യാജപ്രചാരണങ്ങൾക്കെതിരെ കർശനമായ ജാഗ്രത വേണമെന്നും ആരോഗ്യരംഗത്തെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.






