ന്യൂഡൽഹിയിൽ കോളജ് അധ്യാപികയായ ദേബസ്മിത പോഷ് (49) സ്വന്തം ഫ്ലാറ്റിൽ ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഡൽഹി പൊലീസ് പുറത്തുവിട്ടിരിക്കുന്നത്. ദേബസ്മിതയ്ക്ക് പാരമ്പര്യമായി ലഭിച്ച, ബംഗാളിലുള്ള കോടികൾ വിലമതിക്കുന്ന വീട് തട്ടിയെടുക്കാൻ വേണ്ടിയാണ് പ്രതികൾ ഈ അരുംകൊല നടത്തിയത്. ഈ വീട്ടിൽ ഏറെക്കാലമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന രാംപ്രസാദ് ദാസ് – ബൻശ്രീ ദാസ് ദമ്പതികൾ വീട് സ്വന്തമാക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ദേബസ്മിത ഇതിന് വഴങ്ങാതെ ഇവരോട് ഒഴിഞ്ഞുപോരാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് അധ്യാപികയെ ഇല്ലാതാക്കി വീട് കൈക്കലാക്കാൻ പ്രതികൾ പദ്ധതിയിട്ടത്. ഇതിനായി ബംഗാളിൽ നിന്നും 1400 ഓളം കിലോമീറ്റർ സഞ്ചരിച്ചാണ് ഇവർ ഡൽഹിയിലെത്തിയത്. ആർക്കും യാതൊരുവിധ സംശയവും തോന്നാതിരിക്കാൻ തങ്ങളുടെ ചെറിയ കുഞ്ഞിനെയും ഇവർ ഒപ്പം കൂട്ടിയിരുന്നു.
പൂർണ്ണമായും ആസൂത്രണം ചെയ്തായിരുന്നു പ്രതികൾ ദേബസ്മിതയുടെ ഫ്ലാറ്റിലെത്തിയത്. മുൻപരിചയമുള്ളവരായതിനാൽ യാതൊരുവിധ സംശയവും കൂടാതെ വിശേഷങ്ങൾ തിരക്കിക്കൊണ്ടാണ് അധ്യാപിക ഇവരെ വീട്ടിനുള്ളിലേക്ക് സ്വീകരിച്ചത്. തുടർന്ന് ഇവർക്ക് കുടിക്കാൻ വെള്ളമെടുക്കാനായി ദേബസ്മിത അടുക്കളയിലേക്ക് പോയ സമയത്താണ് ദമ്പതികൾ ക്രൂരമായ ആക്രമണം അഴിച്ചുവിട്ടത്. ആദ്യം അവരുടെ തലയ്ക്കടിച്ചു വീഴ്ത്തുകയും, പിന്നീട് തങ്ങളുടെ ബാഗിൽ കരുതിയിരുന്ന റേസർ ഉപയോഗിച്ച് കൈയിലെ ഞരമ്പുകൾ മുറിക്കുകയുമായിരുന്നു. അധ്യാപിക മരിച്ചുവെന്ന് പൂർണ്ണമായി ഉറപ്പുവരുത്തിയ ശേഷമാണ് ഇവർ ഫ്ലാറ്റിൽ നിന്നും രക്ഷപ്പെട്ടത്.
ഒരു സുഹൃദ്‌സന്ദർശനം എന്ന വ്യാജേനയെത്തി കൃത്യം നിർവ്വഹിച്ച പ്രതികളെ കൊലപാതകം നടന്ന് മൂന്ന് ദിവസത്തിനകം തന്നെ പൊലീസ് വലയിലാക്കി. ഡൽഹി പൊലീസിന്റെ സമയോചിതമായ അന്വേഷണത്തിനൊടുവിൽ ബംഗാളിലെ ബർധമാനിൽ നിന്നാണ് കൊലയാളി ദമ്പതികളെ പിടികൂടിയത്. ഭീതിപ്പെടുത്തുന്ന ഈ കൊലപാതകത്തിന്റെ കൂടുതൽ ചുരുളഴിയാൻ പ്രതികളെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കി വരികയാണ്.






