ടെഹ്റാൻ: ഇസ്രയേലിന് നേരെ ഇറാൻ നടത്തിയ മിസൈലാക്രമണത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ശക്തമായി. മേഖലയിലെ സംഘർഷം കടുത്തതോടെ ഇറാഖ് തങ്ങളുടെ വ്യോമപാത 72 മണിക്കൂർ നേരത്തേക്ക് പൂർണ്ണമായി അടച്ചിട്ടു. കഴിഞ്ഞ ഏപ്രിലിൽ നിലവിൽ വന്ന വെടിനിർത്തലിന് ശേഷം ആദ്യമായാണ് ഇത്തരമൊരു വലിയ ആക്രമണം ഉണ്ടാകുന്നത്. ആക്രമണത്തെത്തുടർന്ന് മണിക്കൂറുകളോളമാണ് ഇസ്രയേലിൽ അപായ സൈറണുകൾ മുഴങ്ങിയത്.
ഇറാന്റെ നടപടിക്ക് കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ഇറാനെ ചാരമാക്കുമെന്നും ഇസ്രയേൽ മുന്നറിയിപ്പ് നൽകി. എന്നാൽ, ഇസ്രയേൽ പ്രത്യാക്രമണം നടത്തി രംഗം വഷളാക്കരുതെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലെ അതീവ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് മേഖലയിലെ അമേരിക്കൻ സൈന്യം അതീവ ജാഗ്രതയിലാണ്.






