തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതി ആദ്യഘട്ടത്തിൽ ഓർഡിനറി സർവീസുകളിൽ മാത്രമായി പരിമിതപ്പെടുത്തും. യു.ഡി.എഫ് സർക്കാരിന്റെ പ്രധാന പ്രകടനപത്രിക വാഗ്ദാനങ്ങളിലൊന്നായ ഈ പദ്ധതി വരും ജൂൺ 15 മുതൽ നടപ്പിലാക്കാനാണ് തീരുമാനം.
മുഖ്യമന്ത്രി വി.ഡി. സതീശനും ഗതാഗത മന്ത്രി സി.പി. ജോണും തമ്മിൽ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച അന്തിമ ധാരണയായത്. ആദ്യത്തെ 100 ദിവസം പരീക്ഷണാടിസ്ഥാനത്തിൽ ഓർഡിനറി ബസുകളിൽ പദ്ധതി നടപ്പാക്കിയ ശേഷം, രണ്ടാം ഘട്ടത്തിലാകും മറ്റ് സർവീസുകളിലേക്ക് വ്യാപിപ്പിക്കുക. പദ്ധതി മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതയും നഷ്ടവും എങ്ങനെ പരിഹരിക്കാമെന്ന് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ധനകാര്യ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.






