ഫിഫ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, കാനഡയിൽ മനുഷ്യക്കടത്തിന്‍റെയും ലൈംഗിക ചൂഷണത്തിന്‍റെയും ഭീഷണി ശക്തമായി ഉയരുന്നതായി ശിശു സുരക്ഷാ വിദഗ്ധർ മുന്നറിയിപ്പ് നൽകി. ടൊറൻ്റോ, വാൻകൂവർ എന്നീ നഗരങ്ങളിലേക്ക് വൻതോതിലുള്ള അന്താരാഷ്ട്ര സന്ദർശകരുടെ ഒഴുക്ക് കുട്ടികളുടെയും യുവാക്കളുടെയും സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുമെന്നാണ് വിലയിരുത്തൽ.
ലോകകപ്പ് പോലുള്ള വലിയ കായിക മേളകളുടെ പശ്ചാത്തലത്തിൽ ലൈംഗിക ചൂഷണം ലക്ഷ്യമിട്ടുള്ള ക്രിമിനൽ സംഘങ്ങൾ സജീവമാകാൻ സാധ്യതയുണ്ടെന്ന് ‘ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി ഓഫ് ടൊറൻ്റോ’യുടെ സി.ഇ.ഒ ലിസ ടോംലിൻസൺ പറയുന്നു. ജനക്കൂട്ടം, വിനോദസഞ്ചാരികളുടെ തിരക്ക്, മത്സരങ്ങളോടനുബന്ധിച്ചുള്ള ആഘോഷങ്ങൾ എന്നിവ മനുഷ്യക്കടത്ത് സംഘങ്ങൾക്ക് അനുകൂല സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെയും മൊബൈൽ ഫോണുകളിലൂടെയുമാണ് ഈ സംഘങ്ങൾ കുട്ടികളെയും കൗമാരക്കാരെയും പ്രധാനമായും ലക്ഷ്യമിടുന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്നവർ, മാനസികമായി തളർന്നിരിക്കുന്ന യുവാക്കൾ തുടങ്ങിയവരെയാണ് ക്രിമിനൽ സംഘങ്ങൾ ലക്ഷ്യമിടുന്നത്. ഭക്ഷണം, പണം, പുതിയ വസ്ത്രങ്ങൾ, ആഘോഷങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങൾ എന്നിവ വാഗ്ദാനം ചെയ്ത് കുട്ടികളെ വലയിലാക്കുന്നതാണ് സംഘങ്ങളുടെ രീതി.
ബ്രിട്ടീഷ് കൊളംബിയയിലെ സുരക്ഷാ വിഭാഗങ്ങളുമായി സഹകരിച്ച് കാനഡയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവിശ്യയിൽ നിന്ന് മറ്റൊന്നിലേക്ക് യുവാക്കളെ കടത്താനുള്ള സാധ്യതയും ഉണ്ടെന്ന് അധികൃതർ പറയുന്നു.






