ക്രിക്കറ്റ് കാനഡ പ്രസിഡന്റ് അർവീന്ദർ ഖോസയുടെ വീടിന് നേരെ വീണ്ടും വെടിവെപ്പ്. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഖോസയുടെ വീട് ലക്ഷ്യമിട്ട് അക്രമികൾ വെടിയുതിർക്കുന്നത്. ബ്രിട്ടീഷ് കൊളമ്പിയയിലെ സറെ സൗത്ത് ന്യൂട്ടൺ മേഖലയിലെ വസതിക്ക് നേരെ വ്യാഴാഴ്ച പുലർച്ചെ നാല് മണിയോടെയായിരുന്നു വെടിവെപ്പ്. സംഭവസമയത്ത് ഖോസയും കുടുംബവും വീട്ടിലുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പോലീസ് അറിയിച്ചു. സറെ പോലീസ് സർവീസ് അന്വേഷണം ആരംഭിച്ചു. മെയ് 20-നും ഖോസയുടെ വീടിന് നേരെ സമാനമായ രീതിയിൽ വെടിവെപ്പ് നടന്നിരുന്നു. കൃത്യമായ ആസൂത്രണത്തോടെ, ഭീഷണിപ്പെടുത്തി പണം തട്ടുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികൾ വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങളോ, പ്രദേശത്തെ സിസിടിവി (CCTV), ഡാഷ്‌കാം ദൃശ്യങ്ങളോ ലഭിക്കുന്നവർ ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ക്രിക്കറ്റ് കാനഡ ഭരണസമിതിയെ ചുറ്റിപ്പറ്റി ആരോപണങ്ങൾ ഉയരുന്നതിനിടെയാണ് ഈ ആക്രമണങ്ങൾ നടക്കുന്നത്. ക്രിക്കറ്റ് കാനഡയിലെ അഴിമതി, ഒത്തുകളി ശ്രമങ്ങൾ, അന്താരാഷ്ട്ര ക്രിമിനൽ സംഘങ്ങളുടെ ഇടപെടലുകൾ എന്നിവയെക്കുറിച്ച് കഴിഞ്ഞ ഏപ്രിലിൽ പുറത്തുവന്ന റിപ്പോർട്ട് വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. ക്രിക്കറ്റ് ബി.സി.യുടെ പ്രസിഡൻ്റ് കൂടിയായ അർവീന്ദർ ഖോസയ്ക്ക്, കുപ്രസിദ്ധമായ ബിഷ്‌ണോയ് ഗ്യാങ്ങുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചില പ്രാദേശിക കളിക്കാരുമായി സമ്പർക്കമുണ്ടെന്ന് ഈ റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. 2025-ൽ ഒരു ദേശീയ ടീം കളിക്കാരനെ ഇവർ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. എന്നാൽ ഖോസയും മറ്റ് ഭാരവാഹികളും ഈ ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു.






