കാൽഗറിയിൽ അടുത്ത അഞ്ച് ദിവസത്തിനുള്ളിൽ 100 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് എൻവയോൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ പ്രവചനത്തെ തുടർന്ന് നഗരത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ശനിയാഴ്ച ആരംഭിച്ച മഴ വരും ദിവസങ്ങളിലും ശക്തമായി തുടരുന്നതോടെ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകാൻ സാധ്യതയുണ്ട്. റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
ബോ, എൽബോ നദികളിലെ ജലനിരപ്പ് ഉയരുന്നതായും ഒഴുക്ക് ശക്തമാകുന്നതായും കാൽഗറി ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. നദികളിൽ വള്ളം ഇറക്കുന്നതിനും നീന്തുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ശക്തമായ ഒഴുക്ക് കാരണം നദീതീരങ്ങൾ ഇടിയാനും താഴ്ന്ന പ്രദേശങ്ങളിലെ നടപ്പാതകൾ വെള്ളത്തിനടിയിലാകാനും സാധ്യതയുണ്ട്. അതിനാൽ നദീതീരങ്ങളിൽ നിന്ന് ജനങ്ങൾ മാറിനിൽക്കണം.
കനത്ത പ്രളയമുണ്ടായ 2013ന് സമാനമായ ഗുരുതര സാഹചര്യമല്ല നിലവിലുള്ളതെങ്കിലും, ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ പ്രവിശ്യാ ഭരണകൂടം തയ്യാറാണെന്ന് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത് വ്യക്തമാക്കി. ബാൻഫ്, കാൻമോർ തുടങ്ങിയ സമീപ പ്രദേശങ്ങളിലും കടുത്ത ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.






