ഇന്ത്യ-കാനഡ സ്വതന്ത്ര വ്യാപാര കരാർ (CEPA) ഈ വർഷാവസാനത്തോടെ യാഥാർഥ്യമാക്കാൻ ഇരുരാജ്യങ്ങളും ചർച്ച ഊർജിതമാക്കി. സസ്‌കാച്ചെവാൻ തലസ്ഥാനമായ റെജിനയിൽ നടന്ന ‘വെസ്റ്റേൺ കാനഡ-ഇന്ത്യ ലീഡേഴ്സ് സമ്മിറ്റിലാണ്’ ഇരുരാജ്യങ്ങളിലെയും നയതന്ത്രജ്ഞരും രാഷ്ട്രീയ നേതാക്കളും ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തത്. കഴിഞ്ഞ കുറച്ചുകാലമായി തടസ്സപ്പെട്ടിരുന്ന ചർച്ചകൾ പുനരാരംഭിച്ചതായും നിലവിൽ 17 ബില്യൺ ഡോളറുള്ള ഉഭയകക്ഷി വ്യാപാരം 2030-ഓടെ 50 ബില്യൺ ഡോളറിലെത്തിക്കുകയാണ് ലക്ഷ്യമെന്നും ഇന്ത്യൻ വാണിജ്യ മന്ത്രാലയം വ്യക്തമാക്കി.
റിപ്പോർട്ട് പ്രകാരം, ചർച്ചകൾ ശുഭപ്രതീക്ഷയിലാണെന്ന് ഇന്ത്യയിലെ കാനഡയുടെ ഹൈക്കമ്മീഷണർ ക്രിസ് കൂറ്ററും, ചർച്ചകൾ പുരോഗമിക്കുന്നതായി കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേഷ് പട്ട്നായിക്കും സ്ഥിരീകരിച്ചു. 2023-ൽ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട തർക്കങ്ങളെ തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധവും വ്യാപാര ചർച്ചകളും താൽക്കാലികമായി നിലച്ചിരുന്നു. എന്നാൽ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ സമീപകാല ഇന്ത്യൻ സന്ദർശനവും, ഇന്ത്യൻ വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന്റെ കാനഡ സന്ദർശനവും വഴി നയതന്ത്ര തടസ്സങ്ങൾ നീങ്ങുകയും പുതിയൊരു സഹകരണത്തിന് വഴിയൊരുങ്ങുകയുമായിരുന്നു.






