ഫിഫ ലോകകപ്പ് മത്സരങ്ങളെ വരവേൽക്കാൻ ടൊറൻ്റോ നഗരം ഒരുങ്ങിയെങ്കിലും ടിക്കറ്റുകൾ പൂർണ്ണമായി വിറ്റുതീർന്നില്ലെന്ന് റിപ്പോർട്ട്. മത്സരങ്ങൾ ആരംഭിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ ആയിരക്കണക്കിന് ടിക്കറ്റുകളാണ് ഇനിയും അവശേഷിക്കുന്നത്. കാനഡയും ബോസ്നിയ ആൻഡ് ഹെർസഗോവിനയും തമ്മിൽ ടൊറൻ്റോയിൽ നടക്കുന്ന ആദ്യ മത്സരത്തിന്‍റെ ഏറ്റവും കുറഞ്ഞ നിരക്ക് 1,370 ഡോളറാണ്. മുന്തിയ സീറ്റുകളുടെ നിരക്ക് 3,100 ഡോളറിന് മുകളിലാണ്. ടിക്കറ്റുകളുടെ ഈ അമിത വിലയാണ് തങ്ങളെ അകറ്റി നിർത്തുന്നതെന്ന് പ്രാദേശിക ആരാധകർ പറയുന്നു.
ടിക്കറ്റ് നിരക്കിനെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയരുന്നുണ്ടെങ്കിലും കുറഞ്ഞ നിരക്കിൽ സ്റ്റേഡിയം നിറയ്ക്കുന്നതിനേക്കാൾ ഉയർന്ന നിരക്കിൽ ടിക്കറ്റുകൾ വിറ്റ് പരമാവധി ലാഭം കൊയ്യാനാണ് ഫിഫ ശ്രമിക്കുന്നതെന്ന് കോൺകോർഡിയ സർവകലാശാല പ്രൊഫസർ മോഷെ ലാൻഡർ വ്യക്തമാക്കി. പങ്കാളിത്ത രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ അനുവദിക്കാത്തതിനെതിരെ ഡിസംബറിൽ ആഗോളതലത്തിൽ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഫിഫ ചില ടിക്കറ്റുകളുടെ നിരക്ക് കുറച്ചിരുന്നു. കാനഡയിലെ മത്സരങ്ങൾ നടക്കുന്ന ടൊറൻ്റോയിലും വാൻകൂവറിലുമായി ലോകകപ്പ് നടത്തുന്നതിന് ഒരു ബില്യൺ ഡോളറിലധികം പൊതുപണം ചിലവഴിക്കേണ്ടി വരുമെന്നാണ് ഫെഡറൽ ബജറ്റ് വാച്ച്‌ഡോഗിന്‍റെ പുതിയ കണക്കുകൾ വ്യക്തമാക്കുന്നു.






