ടൊറന്റോ: അവധിക്കാലം ആഘോഷിക്കാൻ സ്പെയിനിൽ പോയ മൂന്ന് ടൊറന്റോ പൊലീസ് ഉദ്യോഗസ്ഥർ ഗുരുതരമായ ക്രിമിനൽ കുറ്റകൃത്യങ്ങളിൽ പ്രതികളായി അറസ്റ്റിലായ സംഭവം വലിയ വിവാദമാകുന്നു. ബാഴ്സലോണയിലെ പ്രാദേശിക അധികൃതരാണ് ഇവർക്കെതിരെ കേസെടുത്തത്. സംഭവം പുറത്തറിഞ്ഞതോടെ ടൊറന്റോ പൊലീസ് സർവീസ് (TPS) ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്.
കുറ്റാരോപിതരായ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് ടൊറന്റോ പൊലീസ് വക്താവ് സ്റ്റെഫാനി സെയർ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, കേസ് നിലവിൽ കോടതിയുടെ പരിഗണനയിലായതിനാൽ ഇവർ ചെയ്ത കുറ്റം എന്താണെന്നതിനെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ പുറത്തുവിടാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ മൂന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ ഇതിനോടകം തന്നെ കാനഡയിൽ തിരിച്ചെത്തുകയും, നാട്ടിലെത്തിയ ഉടനടി ഇയാളെ കനേഡിയൻ നിയമപ്രകാരം ശമ്പളത്തോടുകൂടി സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. മറ്റ് രണ്ട് ഉദ്യോഗസ്ഥരും വരും ദിവസങ്ങളിൽ കാനഡയിൽ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. ഇവർ വിമാനമിറങ്ങുന്ന മുറയ്ക്ക് ഇവർക്കെതിരെയും സസ്പെൻഷൻ നടപടികൾ സ്വീകരിക്കുമെന്ന് ടൊറന്റോ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
“തങ്ങൾ ഈ വിഷയത്തെക്കുറിച്ച് ബോധവാന്മാരാണ്. എന്നാൽ ഡ്യൂട്ടിയിലില്ലാത്ത സമയത്ത് നടന്ന ഒരു വ്യക്തിപരമായ സംഭവമായതിനാൽ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ല.” — മേഗൻ ഗ്രേ (ടൊറന്റോ പൊലീസ് അസോസിയേഷൻ വക്താവ്)






