മാഡ്രിഡ്: സമുദ്രയാത്രയ്ക്കിടെ മാരകമായ ഹാൻ്റാവൈറസ് (Hantavirus) പടർന്നുപിടിച്ചതിനെത്തുടർന്ന് വിനോദസഞ്ചാര കപ്പലായ ‘എംവി ഹോണ്ടിയസ്’ (MV Hondius) അതീവ ജാഗ്രതയിൽ. രോഗബാധ ഗുരുതരമായ മൂന്ന് യാത്രക്കാരെ കപ്പലിൽ നിന്നും വിമാനമാർഗ്ഗം നെതർലൻഡ്‌സിലേക്ക് മാറ്റി. അർജന്റീനയിൽ നിന്ന് യാത്ര ആരംഭിച്ച കപ്പലിൽ നിലവിൽ 23 രാജ്യങ്ങളിൽ നിന്നുള്ള 146 പേരാണുള്ളത്.
കഴിഞ്ഞ ഒരു മാസത്തിനിടെ കപ്പലിൽ മൂന്ന് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ഒരു ഡച്ച് വനിതയ്ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്; മറ്റ് രണ്ട് മരണങ്ങളിൽ അന്വേഷണം നടക്കുകയാണ്. നിലവിൽ എട്ട് പേർക്ക് രോഗബാധയുള്ളതായി സംശയിക്കുന്നു. ഇതിൽ മൂന്ന് കേസുകൾ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ കാണിച്ച ബ്രിട്ടീഷ്, ഡച്ച്, ജർമ്മൻ പൗരന്മാരെയാണ് വിദഗ്ധ ചികിത്സയ്ക്കായി മാറ്റിയത്.
സാധാരണയായി എലികളിൽ നിന്നാണ് ഹാൻ്റാവൈറസ് മനുഷ്യരിലേക്ക് പകരുന്നത്. എന്നാൽ ഈ കപ്പലിലെ സാഹചര്യത്തിൽ, വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് നേരിട്ട് പകർന്നിട്ടുണ്ടാകാമെന്ന് ആരോഗ്യ വിദഗ്ധർ സംശയിക്കുന്നു. ലാറ്റിൻ അമേരിക്കയിൽ കാണപ്പെടുന്നതും മനുഷ്യർക്കിടയിൽ പടരാൻ സാധ്യതയുള്ളതുമായ ‘ആൻഡീസ് സ്ട്രെയിൻ’ വൈറസാണ് ഇതെന്ന് ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിഭാഗം സ്ഥിരീകരിച്ചു.
നിലവിൽ ആഫ്രിക്കൻ തീരത്തുള്ള കേപ് വെർഡെക്ക് സമീപം നങ്കൂരമിട്ടിരുന്ന കപ്പൽ ഇപ്പോൾ സ്പെയിനിലെ കാനറി ദ്വീപുകളിലേക്ക് തിരിച്ചു. കപ്പൽ അടുക്കുന്നതിനെതിരെ പ്രാദേശിക ഭരണകൂടം എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും സ്പെയിൻ ആരോഗ്യ മന്ത്രാലയം അനുമതി നൽകി. തീരത്തെത്തിയാലുടൻ യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയരാക്കും. സ്പാനിഷ് പൗരന്മാരെ മഡ്രിഡിലെ പ്രത്യേക സൈനിക ആശുപത്രിയിൽ ക്വാറന്റൈനിൽ പ്രവേശിപ്പിക്കാനാണ് തീരുമാനം.
ലോകാരോഗ്യ സംഘടന (WHO) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് അറിയിച്ചു. കപ്പലിൽ നിന്ന് നേരത്തെ ഇറങ്ങി സ്വിറ്റ്സർലൻഡിൽ തിരിച്ചെത്തിയ ഒരാൾക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ കപ്പലിൽ യാത്ര ചെയ്തവരെ നിരീക്ഷിക്കുന്നുണ്ടെങ്കിലും, ശാരീരിക സമ്പർക്കത്തിലൂടെ മാത്രമേ വൈറസ് പകരുകയുള്ളൂ എന്നതിനാൽ പൊതുജനങ്ങൾക്ക് വലിയ ഭീഷണിയില്ലെന്ന് വിദഗ്ധർ വ്യക്തമാക്കി.






