സാൾട്ട് ലേക്ക് സിറ്റി (യുറ്റാ): കാനഡയിലേക്ക് വിനോദയാത്രയ്ക്ക് എന്ന വ്യാജേന 10 വയസ്സുകാരനെ കടത്തിക്കൊണ്ടുപോയി ക്യൂബയിൽ വെച്ച് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ ശ്രമിച്ച സംഭവത്തിൽ യുഎസ് ദമ്പതികൾക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ. കുട്ടിയുടെ ബയോളജിക്കൽ പിതാവായ റോസ് ഇനെസ്സ-എതിംഗ്ടൺ, പങ്കാളിയായ ബ്ലൂ ഇനെസ്സ-എതിംഗ്ടൺ എന്നിവർക്കെതിരെയാണ് ‘പാരന്റൽ കിഡ്‌നാപ്പിംഗ്’ കുറ്റം ചുമത്തി യുറ്റാ അധികൃതർ കേസെടുത്തത്.
അധികൃതർ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 2026 മാർച്ച് 28-ന് കാനഡയിലെ കാൽഗറിയിലേക്ക് ഒരു ക്യാമ്പിംഗ് യാത്രയ്ക്കായി കുട്ടിയെ കൊണ്ടുപോകാനാണ് പിതാവ് കുട്ടിയുടെ അമ്മയിൽ നിന്നും അനുവാദം വാങ്ങിയത്. എന്നാൽ നിശ്ചയിച്ചിരുന്ന പ്രകാരം ഇവർ കാൽഗറിയിലെ ഹോട്ടലിലോ ക്യാമ്പ് ഗ്രൗണ്ടിലോ എത്തിയില്ല. മാർച്ച് 29-ന് ഇവർ കാനഡ-യുഎസ് അതിർത്തി കടന്ന് വാൻകൂവറിൽ എത്തുകയും അവിടെ നിന്ന് മെക്സിക്കോ സിറ്റിയിലേക്ക് വിമാനം കയറുകയും ചെയ്തു. പിന്നീട് ഏപ്രിൽ ഒന്നിന് മെക്സിക്കോയിലെ മെറിഡയിൽ നിന്നും ക്യൂബയിലെ ഹവാനയിലേക്ക് ഇവർ കടന്നതായി അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
കുട്ടി ജനിക്കുമ്പോൾ പുരുഷനായിരുന്നുവെങ്കിലും പിന്നീട് സ്ത്രീയായി തിരിച്ചറിയപ്പെടാൻ തുടങ്ങിയെന്നും ഇത് പിതാവായ റോസിന്റെ മാനസികമായ സ്വാധീനം മൂലമാണെന്ന് കുടുംബാംഗങ്ങൾ വിശ്വസിക്കുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. പ്രായപൂർത്തിയാകുന്നതിന് മുൻപ് തന്നെ കുട്ടിയെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാൻ വേണ്ടിയാണ് ക്യൂബയിലേക്ക് കൊണ്ടുപോയതെന്നാണ് ഔദ്യോഗിക നിഗമനം. ഈ നീക്കം കുട്ടിയുടെ ആരോഗ്യത്തെയും സുരക്ഷയെയും സാരമായി ബാധിക്കുമെന്ന ആശങ്ക അമ്മയും മറ്റ് ബന്ധുക്കളും പങ്കുവെച്ചിരുന്നു.
കുട്ടിയെ കാണാതായതോടെ അമ്മ കോടതിയെ സമീപിക്കുകയും ഏപ്രിൽ 13-ന് യുറ്റാ സ്റ്റേറ്റ് കോടതി കുട്ടിയുടെ പൂർണ്ണ സംരക്ഷണ ചുമതല അമ്മയ്ക്ക് നൽകുകയും കുട്ടിയെ ഉടൻ തിരികെ എത്തിക്കാൻ ഉത്തരവിടുകയും ചെയ്തു. ഇതിനെത്തുടർന്ന് നടന്ന അന്താരാഷ്ട്ര അന്വേഷണത്തിൽ ക്യൂബൻ പോലീസ് ഏപ്രിൽ 16-ന് ദമ്പതികളെയും കുട്ടിയെയും കണ്ടെത്തുകയായിരുന്നു. എഫ്.ബി.ഐ ഉൾപ്പെടെയുള്ള വിവിധ ഏജൻസികൾ ഈ കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്നും ദുരുപയോഗങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനായുള്ള രാജ്യവ്യാപകമായ കർമ്മപദ്ധതിയുടെ ഭാഗമായാണ് ഈ കേസിലെ നടപടികൾ പുരോഗമിക്കുന്നത്. നിലവിൽ കുട്ടിയെ സുരക്ഷിതമായി അമ്മയുടെ അടുത്തേക്ക് തിരികെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു.






