ഒട്ടാവ: കാനഡയും അമേരിക്കയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര ചർച്ചകളിൽ അമേരിക്കയുടെ നിർബന്ധബുദ്ധിക്ക് വഴങ്ങില്ലെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. അമേരിക്ക ഉന്നയിക്കുന്ന വ്യാപാര തടസ്സങ്ങളെക്കുറിച്ച് കാനഡയ്ക്ക് ബോധ്യമുണ്ടെന്നും, എന്നാൽ കാനഡയ്ക്കും അമേരിക്കയോട് സമാനമായ പരാതികൾ ഉണ്ടെന്നും അദ്ദേഹം ബുധനാഴ്ച മാധ്യമപ്രവർത്തകരോട് പറഞ്ഞു. കാനഡ-യുണൈറ്റഡ് സ്റ്റേറ്റ്സ്-മെക്സിക്കോ എഗ്രിമെന്റ് പുനഃപരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടയിലാണ് ഈ പരാമർശം.
അമേരിക്കൻ മദ്യവിൽപനയിലുള്ള നിയന്ത്രണങ്ങൾ, പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കാനുള്ള കാനഡയുടെ നീക്കം, പാലുൽപ്പന്നങ്ങളുടെ ഇറക്കുമതിയിലെ തടസ്സങ്ങൾ എന്നിവയാണ് അമേരിക്ക പ്രധാനമായും ഉന്നയിക്കുന്നത്. കൂടാതെ ഒന്റാറിയോ, ക്യൂബെക്ക്, ബ്രിട്ടീഷ് കൊളംബിയ എന്നിവിടങ്ങളിലെ ടെൻഡറുകളിൽ അമേരിക്കൻ കമ്പനികളെ ഒഴിവാക്കുന്നതായും യുഎസ് കൊമേഴ്‌സ് സെക്രട്ടറി ഹോവാർഡ് ലുട്‌നിക് ആരോപിച്ചിരുന്നു. കാനഡ അമേരിക്കയോട് നീതിരഹിതമായാണ് പെരുമാറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
എന്നാൽ, അമേരിക്ക കാനഡയെ മാത്രം പഴിചാരുന്നത് ശരിയല്ലെന്ന നിലപാടിലാണ് പ്രധാനമന്ത്രി കാർണി. തങ്ങൾ ചർച്ചകൾക്കായി പൂർണ്ണമായും തയ്യാറാണെന്നും ഇതിനോടകം തന്നെ ചില ബദൽ നിർദ്ദേശങ്ങൾ അമേരിക്കയ്ക്ക് മുന്നിൽ വച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വരും മാസങ്ങളിൽ കൂടുതൽ ഗൗരവകരമായ ചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി മുൻ കൺസർവേറ്റീവ് നേതാവ് എറിൻ ഓടൂൾ ഉൾപ്പെടെയുള്ളവർ അടങ്ങിയ ഒരു പുതിയ ഉപദേശക സമിതിയെയും കാർണി നിയോഗിച്ചിട്ടുണ്ട്.
അതേസമയം, അമേരിക്കൻ ഭരണകൂടത്തിന്റെ കാനഡയ്ക്കെതിരെയുള്ള രൂക്ഷമായ പ്രസ്താവനകൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ടെന്ന് യുഎസ് സെനറ്റർ ജീൻ ഷഹീൻ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം കാനഡയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 30 ശതമാനത്തോളം കുറവുണ്ടായതായി അവർ പറഞ്ഞു. സ്റ്റീൽ, അലുമിനിയം മേഖലകളിലെ നികുതി തർക്കങ്ങൾ പരിഹരിക്കാൻ കഴിഞ്ഞ ഒക്ടോബറിൽ ധാരണയിൽ എത്തിയിരുന്നെങ്കിലും ഒന്റാറിയോ സർക്കാർ നൽകിയ ഒരു പരസ്യത്തിൽ പ്രകോപിതനായ പ്രസിഡന്റ് ട്രംപ് ചർച്ചകൾ നിർത്തിവയ്ക്കുകയായിരുന്നു. പുതുവർഷത്തിൽ ചർച്ചകൾ വീണ്ടും ആരംഭിച്ചതായാണ് വിവരം.






