വാഷിംഗ്ടൺ: ലൈംഗികാതിക്രമ പരാതികളെത്തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിയിലെ പ്രമുഖ നേതാവും കാലിഫോർണിയയിൽ നിന്നുള്ള കോൺഗ്രസ് അംഗവുമായ എറിക് സ്വാൽവെൽ രാജിവെച്ചു. ഗൗരവകരമായ ലൈംഗികാരോപണങ്ങൾ ഉയർന്നതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്നും പുറത്തുനിന്നും ശക്തമായ സമ്മർദ്ദമുണ്ടായതിനെത്തുടർന്നാണ് തിങ്കളാഴ്ച അദ്ദേഹം രാജി പ്രഖ്യാപിച്ചത്. കാലിഫോർണിയ ഗവർണ്ണർ സ്ഥാനത്തേക്കുള്ള മത്സരത്തിൽ മുൻനിരയിലുണ്ടായിരുന്ന സ്വാൽവെൽ, ആരോപണങ്ങൾ ഉയർന്നതോടെ കഴിഞ്ഞ ദിവസം ആ നീക്കത്തിൽ നിന്ന് പിന്മാറിയിരുന്നു.
തന്റെ കീഴിൽ ജോലി ചെയ്തിരുന്ന സ്ത്രീയുൾപ്പെടെയുള്ളവർ നൽകിയ പരാതികളാണ് സ്വാൽവെലിന്റെ രാഷ്ട്രീയ ജീവിതത്തിന് തിരിച്ചടിയായത്. 2019-ലും 2024-ലുമായി രണ്ട് തവണ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി രംഗത്തെത്തിയത്. സംഭവം നടന്ന സമയത്ത് താൻ അബോധാവസ്ഥയിലായിരുന്നുവെന്നും ഭയം കാരണമാണ് പരാതി നൽകാൻ വൈകിയതെന്നും യുവതി വ്യക്തമാക്കി. ഈ പരാതികളിൽ മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സവാൾവെലിനെതിരെ കൂടുതൽ സ്ത്രീകൾ ആരോപണങ്ങളുമായി എത്തിയതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.
ആരോപണങ്ങൾ നിഷേധിച്ചെങ്കിലും, മുൻകാലങ്ങളിൽ തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവുകൾക്ക് കുടുംബത്തോടും സഹപ്രവർത്തകരോടും അദ്ദേഹം മാപ്പപേക്ഷിച്ചു. “ഞാൻ എന്റെ രാഷ്ട്രീയ പോരാട്ടം തുടരും, പക്ഷേ അത് എന്റെ വ്യക്തിപരമായ പോരാട്ടമാണ്, ഒരു കാമ്പയിന്റെ ഭാഗമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” സ്വാൽവെൽ സോഷ്യൽ മീഡിയയിൽ കുറിച്ചു. ഏഴ് തവണ കോൺഗ്രസ് അംഗമായിരുന്ന അദ്ദേഹം, ഡൊണാൾഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികളിൽ വഹിച്ച പങ്ക് ശ്രദ്ധേയമായിരുന്നു. സ്വാൽവെലിന്റെ രാജി കാലിഫോർണിയ ഗവർണ്ണർ തിരഞ്ഞെടുപ്പിലും വലിയ മാറ്റങ്ങൾക്ക് വഴിവെക്കും. ലോകം സാമ്പത്തിക പ്രതിസന്ധിയും മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളും ചർച്ച ചെയ്യുമ്പോഴും, യുഎസ് രാഷ്ട്രീയത്തിലെ ഈ പുതിയ വിവാദം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാകുന്നു.






