വാഷിംഗ്ടൺ: തന്നെ യേശുവിനോട് ഉപമിക്കുന്ന തരത്തിലുള്ള കൃത്രിമബുദ്ധി ഉപയോഗിച്ച് നിർമ്മിച്ച ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കടുത്ത പ്രതിഷേധം. ട്രംപിന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ ചിത്രം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ തിങ്കളാഴ്ച രാവിലെ ഇത് നീക്കം ചെയ്തു. വെള്ള വസ്ത്രം ധരിച്ച്, രോഗിയായ ഒരാളെ സുഖപ്പെടുത്തുന്ന യേശുവിനെപ്പോലെയുള്ള രൂപത്തിലാണ് ട്രംപിനെ ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തലത്തിൽ സ്റ്റാച്യു ഓഫ് ലിബർട്ടിയും യുദ്ധവിമാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് സംഘർഷവുമായി ബന്ധപ്പെട്ട് മാർപ്പാപ്പയുമായുള്ള തർക്കം മുറുകുന്നതിനിടെയാണ് ട്രംപിന്റെ ഈ നീക്കം. ഇറാന് എതിരെയുള്ള യുദ്ധത്തെ വിമർശിച്ച ലിയോ മാർപ്പാപ്പയെ ട്രംപ് നേരത്തെ രൂക്ഷമായി പരിഹസിച്ചിരുന്നു. മാർപ്പാപ്പ വിദേശനയങ്ങളിൽ വളരെ ദുർബലനാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. ഇതിന് പിന്നാലെയാണ് തന്നെ ഒരു രക്ഷകനായി അവതരിപ്പിക്കുന്ന ചിത്രം അദ്ദേഹം പങ്കുവെച്ചത്. എന്നാൽ, ട്രംപിനെ സാധാരണയായി പിന്തുണയ്ക്കുന്ന യാഥാസ്ഥിതിക വിഭാഗങ്ങൾ പോലും ഈ ചിത്രത്തെ ‘ദൈവനിന്ദ’ എന്ന് വിശേഷിപ്പിച്ചു.
“വിശ്വാസം ഒരു രാഷ്ട്രീയ ഉപകരണമല്ല. നിങ്ങളുടെ പ്രവർത്തനങ്ങൾ തന്നെ നിങ്ങളുടെ വ്യക്തിത്വം തെളിയിക്കാൻ മതിയാകും. തന്നെത്തന്നെ ഒരു രക്ഷകനായി അവതരിപ്പിക്കേണ്ട ആവശ്യം ട്രംപിനില്ല,” എന്ന് റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രമുഖർ പ്രതികരിച്ചു. ട്രംപ് പങ്കുവെച്ച ഈ ചിത്രം ക്രിസ്ത്യൻ വിശ്വാസികളെ അപമാനിക്കുന്നതാണെന്നും ഇത്തരം പ്രവർത്തികൾ ദൈവത്തോടുള്ള പരിഹാസമാണെന്നും മതനേതാക്കൾ ചൂണ്ടിക്കാട്ടി. 2024-ലെ തിരഞ്ഞെടുപ്പിൽ ട്രംപിനെ വലിയ തോതിൽ പിന്തുണച്ച കത്തോലിക്കാ വോട്ടർമാർക്കിടയിൽ ഈ സംഭവം വലിയ വിള്ളലുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. വൈറ്റ് ഹൗസ് വക്താക്കൾ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.







