ഫ്ലോറിഡ: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് മുൻ യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ്. എപ്സ്റ്റീന്റെ പെൺവാണിഭ സംഘവുമായി തനിക്ക് ബന്ധമുണ്ടെന്ന വാർത്തകൾ പൂർണ്ണമായും കള്ളമാണെന്നും തന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് ഇതെന്നും അവർ പ്രസ്താവനയിൽ പറഞ്ഞു. എപ്സ്റ്റീൻ കേസിലെ ഇരകൾക്ക് നീതി ഉറപ്പാക്കാൻ യുഎസ് കോൺഗ്രസ് പ്രത്യേക ഹിയറിംഗ് നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. എപ്സ്റ്റീന്റെ സുഹൃത്തായിരുന്ന ഘിസ്‌ലെയ്ൻ മാക്‌സ്‌വെല്ലിനെ താൻ ഒരിക്കൽ മാത്രമാണ് കണ്ടിട്ടുള്ളതെന്നും അല്ലാതെ യാതൊരു വിധത്തിലുള്ള സൗഹൃദവും തങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ലെന്നും മെലാനിയ വ്യക്തമാക്കി.
തന്റെ മോഡലിംഗ് കരിയറിനെക്കുറിച്ചും മുൻകാല ജീവിതത്തെക്കുറിച്ചും എപ്സ്റ്റീൻ കേസുമായി ബന്ധപ്പെടുത്തി പുറത്തുവരുന്ന വാർത്തകൾ വേദനിപ്പിക്കുന്നതാണെന്ന് മെലാനിയ പറഞ്ഞു. “കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് ഇത്തരത്തിലുള്ള അസത്യങ്ങൾ പ്രചരിപ്പിക്കുന്നു. ഇത് ഇരകളായ പെൺകുട്ടികളോടും സ്തീകൾത്തോടുമുള്ള അവഹേളനമാണ്. യഥാർത്ഥ കുറ്റവാളികളെ സംരക്ഷിക്കാനാണ് ഇത്തരം കള്ളക്കഥകൾ പ്രചരിപ്പിക്കുന്നത്,” അവർ ആരോപിച്ചു. എപ്സ്റ്റീൻ കേസിലെ അന്വേഷണം സുതാര്യമാക്കണമെന്നും ഇരകളുടെ ഭാഗം കേൾക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്നും അവർ യുഎസ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു.
എപ്സ്റ്റീന്റെ കുപ്രസിദ്ധമായ സ്വകാര്യ ദ്വീപിലേക്ക് മെലാനിയ യാത്ര ചെയ്തിട്ടുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ചില മാധ്യമങ്ങൾ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ ഇത്തരത്തിലുള്ള യാത്രകളുടെ രേഖകൾ ഒന്നും തന്നെയില്ലെന്നും തന്നെ അപമാനിക്കാൻ സൃഷ്ടിച്ചെടുത്ത വ്യാജ കഥകളാണെന്നും അവർ ആവർത്തിച്ചു. എപ്സ്റ്റീന്റെ ഇരകളോട് താൻ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും അവർക്ക് ആവശ്യമായ മാനസികവും നിയമപരവുമായ സഹായം ഉറപ്പാക്കണമെന്നും മെലാനിയ ആവശ്യപ്പെട്ടു. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഇരകളുടെ വേദനയെ ഉപയോഗിക്കുന്നത് നിർത്തണമെന്നും അവർ കൂട്ടിച്ചേർത്തു.
ബിൽ ഗേറ്റ്സ് ഉൾപ്പെടെയുള്ള പ്രമുഖർ എപ്സ്റ്റീനുമായുള്ള ബന്ധത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെടാനിരിക്കെയാണ് മെലാനിയയുടെ ഈ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്. യുഎസ് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഈ വെളിപ്പെടുത്തൽ വഴിവെച്ചിട്ടുണ്ട്. എപ്സ്റ്റീൻ കേസിലെ സത്യങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി താൻ ഏതന്വേഷണത്തോടും സഹകരിക്കാൻ തയ്യാറാണെന്ന സൂചനയും അവർ നൽകി. മുൻപ് പ്രഥമ വനിതയായിരുന്ന സമയത്ത് കുട്ടികളുടെ ക്ഷേമത്തിനായി തുടങ്ങിയ ‘ബി ബെസ്റ്റ്’ കാമ്പെയ്‌നിന്റെ തുടർച്ചയായാണ് ഇരകളുടെ അവകാശങ്ങൾക്കായി താൻ സംസാരിക്കുന്നതെന്നും അവർ പറഞ്ഞു. മെലാനിയയുടെ ശക്തമായ ഈ നിലപാട് അന്വേഷണ ഏജൻസികൾക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.







