കാനഡയിൽ വിദേശ രാജ്യങ്ങളുടെ ഭീഷണിയും ഇടപെടലുകളും ഇപ്പോഴും തുടരുകയാണെന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് റിപ്പോർട്ട്. ഇന്ത്യ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഭീഷണികൾ അവസാനിച്ചുവെന്ന കമ്മീഷണർ മൈക്കൽ ദുഹേമിൻ്റെ മുൻ പ്രസ്താവന വലിയ വിവാദമായ പശ്ചാത്തലത്തിലാണ് RCMP ഇപ്പോൾ പുതിയ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കാനഡയിലെ വിവിധ കമ്മ്യൂണിറ്റികൾക്കെതിരെ വിദേശ രാജ്യങ്ങൾ നടത്തുന്ന ഭീഷണികളെക്കുറിച്ച് ആർ.സി.എം.പിക്ക് വ്യക്തമായ ബോധ്യമുണ്ടെന്നും എന്നാൽ ഇവയെ ഒരു ക്രിമിനൽ നടപടിയുമായി നേരിട്ട് ബന്ധിപ്പിക്കാനുള്ള തെളിവുകൾ ശേഖരിക്കുന്നത് സങ്കീർണ്ണമായ പ്രക്രിയയാണെന്നും അധികൃതർ അറിയിച്ചു.
മാർച്ച് 19-ന് നൽകിയ അഭിമുഖത്തിലായിരുന്നു ഇന്ത്യയുമായി ബന്ധപ്പെട്ട രഹസ്യ പ്രവർത്തനങ്ങളോ ഭീഷണികളോ നിലവിൽ കാനഡയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നില്ലെന്ന് RCMP കമ്മീഷണർ മൈക്കൽ ദുഹേം പറഞ്ഞത്. ഈ പ്രസ്താവനക്കെതിരെ കാനഡയിലെ സിഖ് സമൂഹത്തിൽ നിന്നും വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. കമ്മീഷണറുടെ വാക്കുകൾ വസ്തുതകൾക്ക് വിരുദ്ധമാണെന്നും ഇന്ത്യയുടെ മോദി സർക്കാർ നടത്തുന്ന ഇടപെടലുകളെ വെള്ളപൂശാനാണ് പോലീസ് ശ്രമിക്കുന്നതെന്നും സിഖ് സംഘടനകൾ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണങ്ങൾ ഇപ്പോഴും ഊർജിതമായി നടക്കുകയാണെന്നും വിദേശ ഇടപെടലുകൾ അവസാനിച്ചിട്ടില്ലെന്നും പോലീസ് ഇപ്പോൾ വ്യക്തമാക്കുന്നത്.
കനേഡിയൻ ഇൻ്റലിജൻസ് ഏജൻസിയായ സി.എസ്.ഐ.എസും സമാനമായ നിലപാടാണ് നേരത്തെ സ്വീകരിച്ചിരുന്നത്. കാനഡയിൽ വിദേശ ഇടപെടലുകളും ചാരവൃത്തിയും നടത്തുന്ന പ്രധാന രാജ്യങ്ങളിൽ ഒന്നായി ഇന്ത്യയെയാണ് ഇൻ്റലിജൻസ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. സിഖ് നേതാവ് ഹർദീപ് സിംഗ് നിജ്ജാറിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം തുടരുകയാണെന്നും ഈ വിഷയത്തിൽ കൂടുതൽ പ്രതികരണങ്ങൾക്കില്ലെന്നും ആർ.സി.എം.പി കൂട്ടിച്ചേർത്തു. നിലവിലെ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തുവന്ന പോലീസിൻ്റെ ഈ പുതിയ വെളിപ്പെടുത്തൽ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്.







