ദില്ലി: കേരളം അടക്കം 4 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു.
എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ് ഐ ആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടർമാരായുള്ളത്. ഇനിയും വോട്ടർപട്ടികയിൽ പേരുചേർക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.
കേരളത്തിൽ മൂന്നാം തുടർ ഭരണം എൽഡിഎഫ് ലക്ഷ്യമിടുമ്പോൾ അധികാര വഴിയിൽ തിരിച്ചെത്താനുള്ള പരിശ്രമത്തിലാണ് യുഡിഎഫ്. തമിഴ്നാട്ടിലാകട്ടെ സ്റ്റാലിൻറെ നേതൃത്വത്തിൽ ഡിഎംകെ സർക്കാരും തുടർ ഭരണമാണ് ലക്ഷ്യമിടുന്നത്. എടപ്പാടി പളനിസ്വാമിയുടെ നേതൃത്വത്തിൽ എഐഎഡിഎംകെ ഭരണത്തിൽ തിരിച്ചെത്താമെന്ന സ്വപ്നം കാണുമ്പോൾ നടൻ വിജയ് നയിക്കുന്ന ടിവികെയുടേത് അത്ഭുത വിജയമെന്ന സ്വപ്നമാണ്.
34 വർഷത്തെ സിപിഎം ഭരണത്തിന് അറുതിവരുത്തി 2011ൽ അധികാരത്തിലേറിയ മമതയുടെ തൃണമൂൽ ബംഗാളിൽ തുടർച്ചയായ നാലാം ഭരണകാലത്തിനായുള്ള പോരാട്ടത്തിലാണ്. ശക്തമായ വെല്ലുവിളിയുയർത്തുന്ന ബി ജെ പി, ബംഗാൾ ജനതയും ഡബിൾ എഞ്ചിൻ സർക്കാരിനെ തെരഞ്ഞെടുക്കുമെന്ന പ്രതീക്ഷയിലാണ്. അധികാര വഴിയിൽ തിരിച്ചെത്താമെന്ന പ്രതീക്ഷ സി പി എമ്മും കോൺഗ്രസും പങ്കുവയ്ക്കുന്നുണ്ട്. അസമിൽ ബി ജെ പി അധികാര തുടർച്ച ലക്ഷ്യമിടുമ്പോൾ കോൺഗ്രസ് അധികാരം തിരിച്ചുപിടിക്കുമെന്ന വാശിയിലാണ്. പുതുച്ചേരിയിലും സമാനമാണ് അവസ്ഥ.







