വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ശനിയാഴ്ച പുലർച്ചെ ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടതെന്ന് ട്രംപ് വ്യക്തമാക്കി. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഈ നിർണ്ണായക വിവരം ലോകത്തെ അറിയിച്ചത്. “ക്രൂരമായ ഒരു ഭരണകൂടത്തിന്റെ അന്ത്യം കുറിച്ചിരിക്കുന്നു” എന്നും ഇറാൻ ജനതയ്ക്ക് ഇനി സ്വതന്ത്രമായി ജീവിക്കാമെന്നും ട്രംപ് പ്രതികരിച്ചു. ഖമേനിയുടെ വസതി ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രായേൽ യുദ്ധവിമാനങ്ങൾ മിസൈലുകൾ വർഷിച്ചത്. ഇതോടെ 1979-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇറാൻ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ അനിശ്ചിതത്വത്തിനാണ് തുടക്കമായിരിക്കുന്നത്.
ഖമേനിയുടെ മരണത്തിന് പിന്നാലെ ഇറാന്റെ ഭരണസംവിധാനം ആകെ തകിടം മറിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാന്റെ പ്രതിരോധ മന്ത്രിയും റവല്യൂഷണറി ഗാർഡ് കമാൻഡർമാരും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ പട്ടികയിലുണ്ടെന്ന് ഇസ്രായേൽ പ്രതിരോധ സേന (IDF) അവകാശപ്പെട്ടു. ഖമേനിയുടെ മരണം സ്ഥിരീകരിക്കുന്ന ആകാശദൃശ്യങ്ങളും ഇന്റലിജൻസ് റിപ്പോർട്ടുകളും തങ്ങളുടെ പക്കലുണ്ടെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വ്യക്തമാക്കി. എന്നാൽ, ഇറാൻ ഔദ്യോഗികമായി ഈ വാർത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇറാൻ്റെ സൈന്യം ഇസ്രായേലിന് നേരെ മിസൈൽ വർഷം ആരംഭിച്ചു. തെൽ അവീവ്, ഹൈഫ തുടങ്ങിയ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ് നൽകുന്ന സൈറണുകൾ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്.
ഈ സംഭവം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. മധ്യപൂർവേഷ്യയിൽ ഒരു പൂർണ്ണമായ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങൾ അടച്ചുപൂട്ടുകയും വ്യോമഗതാഗതം നിരോധിക്കുകയും ചെയ്തു. റഷ്യയും ചൈനയും ഈ സൈനിക നടപടിയെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഖമേനിയുടെ മരണം ഇറാനിലെ ഭരണമാറ്റത്തിന് വഴിതെളിക്കുമോ അതോ കൂടുതൽ തീവ്രമായ പോരാട്ടത്തിലേക്ക് നീങ്ങുമോ എന്നതാണ് ലോകം ഉറ്റുനോക്കുന്നത്. കാനഡയും യൂറോപ്യൻ രാജ്യങ്ങളും തങ്ങളുടെ പൗരന്മാരോട് ഉടൻ തന്നെ പ്രദേശം വിടാൻ ആവശ്യപ്പെട്ടു കഴിഞ്ഞു. വരും മണിക്കൂറുകളിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം എന്താകുമെന്നതിനെ ആശ്രയിച്ചിരിക്കും ആഗോള സമാധാനത്തിന്റെ ഭാവി.







