കിഴക്കൻ യുക്രെയ്നിൽ റഷ്യൻ ഡ്രോൺ ആക്രമണത്തിൽ 12 ഖനി തൊഴിലാളികൾ കൊല്ലപ്പെട്ടു. ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ബസിന് നേരെയായിരുന്നു ആക്രമണം. യുക്രെയ്നിലെ ഏറ്റവും വലിയ സ്വകാര്യ ഊർജ്ജ കമ്പനിയായ ഡിടിഇകെ ആണ് വിവരം പുറത്തുവിട്ടത്. ഡിനിപ്രോപെട്രോവ്സ്ക് മേഖലയിലെ ടെറനിവ്ക നഗരത്തിലായിരുന്നു ആക്രമണം. ഖനിയിൽ നിന്ന് ഷിഫ്റ്റ് കഴിഞ്ഞ് മടങ്ങുകയായിരുന്ന 15 പേർ കൊല്ലപ്പെട്ടതായാണ് ആദ്യം റിപ്പോർട്ട് ചെയ്തതെങ്കിലും പിന്നീട് മരണം 12 ആണെന്ന് സ്ഥിരീകരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സപ്പോറീഷ്യയിലെ ഒരു ആശുപത്രിക്ക് നേരെയും റഷ്യൻ ഡ്രോൺ ആക്രമണമുണ്ടായി. രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആറ് പേർക്ക് ഇവിടെ പരിക്കേറ്റു. ജനലുകൾ തകരുകയും കെട്ടിടത്തിന് തീപിടിക്കുകയും ചെയ്ത ആശുപത്രിയിൽ നിന്ന് രോഗികളെ അഗ്നിശമന സേനാംഗങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. മൈനസ് 20 ഡിഗ്രിയിൽ താഴെ താപനിലയുള്ള അതിശൈത്യത്തിനിടയിലും സാധാരണക്കാരെ ലക്ഷ്യം വെച്ചുള്ള റഷ്യയുടെ ഈ നീക്കം യുദ്ധക്കുറ്റമാണെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ കുറ്റപ്പെടുത്തി.
യുക്രെയ്നിലെ ഊർജ്ജ സംവിധാനങ്ങളെ തകർക്കാനുള്ള റഷ്യയുടെ നീക്കം തണുപ്പുകാലത്ത് ജനജീവിതം ഏറെ ദുസ്സഹമാക്കി. മഞ്ഞുവീഴ്ച കണക്കിലെടുത്ത് ആക്രമണങ്ങൾ നിർത്തിവെക്കാമെന്ന് പുടിൻ അറിയിച്ചിരുന്നെങ്കിലും ആ കാലാവധി ഞായറാഴ്ച അവസാനിച്ചതോടെയാണ് വീണ്ടും ശക്തമായ ആക്രമണം തുടങ്ങിയത്. ഇതിനിടെ യുക്രെയ്ൻ, റഷ്യ, യുഎസ് എന്നീ രാജ്യങ്ങൾ പങ്കെടുക്കുന്ന രണ്ടാം വട്ട സമാധാന ചർച്ചകൾ ബുധനാഴ്ച അബുദാബിയിൽ വെച്ച് നടക്കുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്‌കി അറിയിച്ചു. ഞായറാഴ്ച നടക്കേണ്ടിയിരുന്ന ചർച്ചകൾ ചില കാരണങ്ങളാൽ മാറ്റിവെക്കുകയായിരുന്നു.







