സാന്താ ഫേ (ന്യൂ മെക്സിക്കോ): ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകൾ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവർക്ക് ‘വളക്കൂറുള്ള മണ്ണായി’ മാറിയെന്ന് ആരോപിച്ച് മെറ്റാ കമ്പനിക്കെതിരെ ന്യൂ മെക്സിക്കോയിൽ വിചാരണ ആരംഭിച്ചു. കുട്ടികളുടെ സുരക്ഷയേക്കാൾ ലാഭത്തിന് മുൻഗണന നൽകിയെന്ന് ചൂണ്ടിക്കാട്ടി ഒരു അമേരിക്കൻ സംസ്ഥാനം മെറ്റയ്ക്കെതിരെ നേരിട്ട് കോടതിയെ സമീപിക്കുന്ന ആദ്യത്തെ സ്വതന്ത്ര വിചാരണയാണിത്.
അന്വേഷണം നടന്നത് കുട്ടികളെന്ന വ്യാജേന 2023-ൽ ന്യൂ മെക്സിക്കോ അറ്റോർണി ജനറൽ റൗൾ ടോറസിന്റെ നേതൃത്വത്തിൽ നടത്തിയ രഹസ്യ അന്വേഷണമാണ് വിചാരണയ്ക്ക് അടിസ്ഥാനം. 14 വയസ്സിൽ താഴെയുള്ള കുട്ടികളുടേതെന്ന പേരിൽ അന്വേഷണ സംഘം ആരംഭിച്ച വ്യാജ അക്കൗണ്ടുകളിലേക്ക് നിമിഷങ്ങൾക്കുള്ളിൽ അശ്ലീല സന്ദേശങ്ങളും നഗ്നചിത്രങ്ങളും എത്തിയതായി കണ്ടെത്തി. കുട്ടികളെ വേട്ടയാടുന്നവർക്ക് അനായാസം അവരിലേക്ക് എത്താൻ മെറ്റയുടെ അൽഗോരിതങ്ങൾ സഹായിക്കുന്നുവെന്നാണ് പ്രോസിക്യൂഷൻ ആരോപിക്കുന്നത്.
സെക്ഷൻ 230-നെ മറികടക്കാനുള്ള നീക്കം സോഷ്യൽ മീഡിയയിൽ ഉപയോക്താക്കൾ പോസ്റ്റ് ചെയ്യുന്ന കാര്യങ്ങൾക്ക് കമ്പനികൾക്ക് ഉത്തരവാദിത്തമില്ലെന്ന നിയമ പരിരക്ഷ (Section 230) ഉപയോഗിച്ചാണ് മെറ്റ സാധാരണ ഇത്തരം കേസുകളെ പ്രതിരോധിക്കാറുള്ളത്. എന്നാൽ, ഇവിടെ ഉള്ളടക്കത്തിനല്ല മറിച്ച് ആ ഉള്ളടക്കം കുട്ടികളിലേക്ക് എത്തിക്കുന്ന മെറ്റയുടെ ‘അൽഗോരിതത്തിന്’ എതിരെയാണ് നിയമനടപടി. ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചു എന്നതാണ് സർക്കാരിന്റെ പ്രധാന വാദം.
മെറ്റയുടെ നിലപാട് ആരോപണങ്ങൾ അതിശയോക്തി കലർന്നതാണെന്നും ആഭ്യന്തര രേഖകൾ തെറ്റായി വ്യാഖ്യാനിച്ചതാണെന്നുമാണ് മെറ്റയുടെ വാദം. കുട്ടികളുടെ സുരക്ഷയ്ക്കായി ഒട്ടേറെ സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഈ കേസുകൾ കുട്ടികളുടെ മാനസികാരോഗ്യ പ്രശ്നങ്ങളെ ലഘൂകരിച്ചു കാണുന്നവയാണെന്നും കമ്പനി വക്താവ് പറഞ്ഞു.
ആഗോളതലത്തിൽ ഉറ്റുനോക്കുന്ന വിധി ഫെബ്രുവരി രണ്ടിന് ആരംഭിച്ച ജൂറി തിരഞ്ഞെടുപ്പിന് ശേഷം ഫെബ്രുവരി ഒൻപതോടെ വാദങ്ങൾ തുടങ്ങും. ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ഈ വിചാരണയിലെ വിധി, വരുംകാലങ്ങളിൽ സോഷ്യൽ മീഡിയ കമ്പനികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വഴിയൊരുക്കുമെന്ന് നിയമവിദഗ്ധർ കരുതുന്നു.







