തിരുവനന്തപുരം: സംസ്ഥാനത്ത് കാർഷിക ആവശ്യങ്ങൾക്കുള്ള ഭൂമി മറ്റു കാര്യങ്ങൾക്കു വിനിയോഗിക്കാൻ 1967ലെ കേരള ഭൂവിനിയോഗ ഉത്തരവ് (കെൽയു ഉത്തരവ്) പ്രകാരം 2017 ഡിസംബർ 30നു മുൻപ് അനുമതി ലഭിച്ചവരും അപേക്ഷ നൽകിയവരുമായ ഭൂവുടമകൾ ഇനി ഫീസ് അടയ്ക്കേണ്ടതില്ല. ഇത്തരം ഭൂവുടമകൾ, വീണ്ടും അനുമതിക്കായി നെൽവയൽ തണ്ണീർത്തട നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം 27എ എന്ന ഫോമിൽ അപേക്ഷിക്കേണ്ട ആവശ്യവുമില്ല. ഇക്കാര്യം വ്യക്തമാക്കി റവന്യു വകുപ്പ് സെക്രട്ടറി സർക്കുലർ പുറത്തിറക്കി. നെൽവയൽ തണ്ണീർത്തട നിയമത്തിൽ ഭൂമി തരംമാറ്റത്തിനുള്ള ഭേദഗതി വ്യവസ്ഥകൾ വന്നത് 2017 ഡിസംബർ 30 മുതലായതിനാലാണ് ഇതിനു മുൻപുള്ള അപേക്ഷകൾ പരിഗണിക്കുന്നത്.
കെഎൽയു ഉത്തരവ് ലഭിച്ചവർ, 27എ ഫോമിൽ അപേക്ഷ നൽകി 25% ഫീസ് അടയ്ക്കണമെന്ന വ്യവസ്ഥ നിയമപരമല്ലെന്നു കാട്ടി ഹൈക്കോടതി റദ്ദാക്കുകയും സർക്കാരിന്റെ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളുകയും ചെയ്ത സാഹചര്യത്തിലാണ് സർക്കുലർ. കെഎൽയു ഉത്തരവ് മുൻപേ ലഭിച്ചവരിൽ ഭൂരേഖകളിൽ മാറ്റം വരുത്താത്തവർക്ക് കേരള ഭൂനികുതി നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ഭൂമി തരംമാറ്റം നടത്തണം. ഇതു തഹസിൽദാരാണ് നിർവഹിക്കേണ്ടത്.
ഇങ്ങനെ ചെയ്യുമ്പോൾ, തരംമാറ്റിയ പുരയിടം എന്ന് എഴുതാൻ പാടില്ലെന്നും പുരയിടം എന്നു മാത്രം എഴുതണമെന്നും കോടതി നിർദേശിച്ചതിനാൽ അതും നടപ്പാക്കണമെന്ന് സർക്കുലറിലുണ്ട്. കെഎൽയു പ്രകാരം 2017 ഡിസംബർ 30നു മുൻപ് നൽകിയ അപേക്ഷകൾ തീർപ്പാക്കാനുണ്ടെങ്കിലും 1967ലെ നിയമം അനുസരിച്ച് തഹസിൽദാർമാർ തീരുമാനമെടുക്കണം. അതേസമയം, ഇതുവരെ ഈ നിയമപ്രകാരം ഫീസ് ഈടാക്കിയവർക്ക് അതു മടക്കിനൽകില്ല.







