വാഷിംഗ്ടൺ/കോപ്പൻഹേഗൻ: ഗ്രീൻലൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾ അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗ്രീൻലൻഡിന്റെ പരമാധികാരത്തിന്മേൽ അമേരിക്ക കടന്നുകയറിയാൽ കടുത്ത സാമ്പത്തിക-സൈനിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് കാനഡയും യൂറോപ്യൻ യൂണിയനും നാറ്റോ സഖ്യകക്ഷികളും മുന്നറിയിപ്പ് നൽകി. ഒരു പരമാധികാര രാഷ്ട്രത്തെ ബലംപ്രയോഗിച്ച് കൈവശപ്പെടുത്താനുള്ള നീക്കം രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണെന്ന് യൂറോപ്യൻ രാജ്യങ്ങൾ കുറ്റപ്പെടുത്തി.
അമേരിക്കൻ നീക്കത്തെ ചെറുക്കാൻ ‘ട്രേഡ് ബസൂക്ക’ എന്നറിയപ്പെടുന്ന കടുത്ത സാമ്പത്തിക ഉപരോധങ്ങൾ പ്രയോഗിക്കാനാണ് യൂറോപ്യൻ യൂണിയന്റെ തീരുമാനം. യുഎസിലെ വൻകിട സാങ്കേതിക കമ്പനികളായ ഗൂഗിൾ, മെറ്റാ, എക്സ് തുടങ്ങിയവയെ ലക്ഷ്യം വെച്ച് വൻ പിഴ ചുമത്താനും വ്യാപാര നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും യൂറോപ്യൻ പാർലമെന്റിൽ ആലോചന തുടങ്ങിക്കഴിഞ്ഞു. അമേരിക്കയുമായുള്ള നിലവിലെ വ്യാപാര കരാറുകൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ ധാരണയായിട്ടുണ്ട്. റഷ്യൻ വാതകത്തോടുള്ള ആശ്രിതത്വം അവസാനിപ്പിച്ചതുപോലെ അമേരിക്കൻ സാങ്കേതികവിദ്യകളോടുള്ള ബന്ധം വേർപെടുത്താനും യൂറോപ്പ് തയ്യാറായേക്കും.
അയൽരാജ്യമായ കാനഡയും അതീവ ജാഗ്രതയിലാണ്. ആർട്ടിക് മേഖലയിൽ അമേരിക്കയുടെ നേരിട്ടുള്ള നിയന്ത്രണം വരുന്നത് കാനഡയുടെ സുരക്ഷയെ ബാധിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. നോറാഡ് (NORAD) ഉൾപ്പെടെയുള്ള സംയുക്ത പ്രതിരോധ സംവിധാനങ്ങളിൽ നിന്ന് പിന്മാറുന്നതും സ്വന്തമായി ആർട്ടിക് സൈനിക കമാൻഡ് രൂപീകരിക്കുന്നതും കാനഡ ഗൗരവമായി പരിഗണിക്കുന്നുണ്ട്. ഇതിനായി പ്രതിരോധ ബജറ്റിൽ വൻ വർധന വരുത്തേണ്ടി വരുമെങ്കിലും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കാൻ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് കാനഡ.
അതേസമയം, ഗ്രീൻലൻഡ് വിഷയം നാറ്റോ സഖ്യത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്. സഖ്യകക്ഷികൾക്കിടയിലെ ഈ തർക്കം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നാറ്റോ സംവിധാനം തകർച്ചയിലേക്ക് നീങ്ങുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്രീൻലൻഡിലെ സുരക്ഷ ശക്തമാക്കുന്നതിനായി ഡെന്മാർക്കും മറ്റ് യൂറോപ്യൻ രാജ്യങ്ങളും കൂടുതൽ സൈനികരെ മേഖലയിൽ വിന്യസിച്ചു കഴിഞ്ഞു. എന്നാൽ ഗ്രീൻലൻഡ് സ്വന്തമാക്കുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് അനിവാര്യമാണെന്ന വാദത്തിൽ വൈറ്റ് ഹൗസ് ഉറച്ചുനിൽക്കുന്നത് ലോകത്തെ മറ്റൊരു വൻ യുദ്ധഭീതിയിലേക്ക് തള്ളിയിടുകയാണ്.







