പ്രവിശ്യാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്യൂബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് രാജി പ്രഖ്യാപിച്ചു. ബുധനാഴ്ച രാവിലെ ക്യൂബെക്ക് സിറ്റിയിലെ നാഷണൽ അസംബ്ലിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അദ്ദേഹം പദവി ഒഴിയുന്ന കാര്യം അറിയിച്ചത്. ഭരണകക്ഷിയായ കോയാലിഷൻ അവനിർ ക്യൂബെക്കിന്റെ (CAQ) പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ താൻ സ്ഥാനത്ത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രവിശ്യാ രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയ ഒരു കാലഘട്ടത്തിനാണ് ഇതോടെ വിരാമമാകുന്നത്. ജനങ്ങൾ ഇപ്പോൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും അത് പ്രീമിയർ സ്ഥാനത്തുനിന്നുതന്നെ തുടങ്ങണമെന്നും രാജി പ്രഖ്യാപനത്തിനിടെ അദ്ദേഹം പറഞ്ഞു. 2011-ൽ താൻ തന്നെ സ്ഥാപിച്ച പാർട്ടിയെ നയിച്ച് രണ്ട് വട്ടം ഭൂരിപക്ഷ സർക്കാർ രൂപീകരിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. 2018 മുതൽ ക്യൂബെക്കിന്റെ പ്രീമിയറാണ് അദ്ദേഹം.







