ടെഹ്റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുമ്പോൾ അവിടെയുള്ള ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ രാജ്യം വിലയിരുത്തുന്നു. ഇറാനിലെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച ഇറാൻ തലസ്ഥാന നഗരവും സമീപ നഗരങ്ങളും പ്രതിഷേധക്കാരെകൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളത്.
ഇറാനിലെ നിലവിലെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യ അറിയിച്ചത്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട അവസ്ഥ നിലവിലില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം പ്രതിഷേധം പൂർണമായും നിയന്ത്രണത്തിലാണെന്നും ഇറാനിൽ ഇന്ത്യൻ പൗരന്മാർക്ക് ഒരു ഭീഷണിയുമില്ലെന്നും ഇന്ത്യയിലെ ഇറാൻ കോൺസുലേറ്റ് ജനറലും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ അവശ്യഘട്ടത്തിൽ ഒഴിപ്പിക്കൽ അടക്കമുള്ള കാര്യങ്ങളെ കുറിച്ച് ഇന്ത്യ പരിഗണിക്കുന്നതായി ഞായറാഴ്ച ഒരു ദേശീയ മാധ്യമം റിപ്പോർട്ടു ചെയ്തു.
പ്രതിഷേധം രണ്ടാഴ്ച പിന്നിട്ടപ്പോൾ 116 പേരാണ് ഇറാനിൽ കൊല്ലപ്പെട്ടത്. പ്രതിഷേധക്കാരെ നേരിടാൻ രാജ്യത്ത് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. ടെലിഫോൺ സംവിധാനവും പ്രവർത്തനരഹിതമാണ്. ഇതോടെ പ്രതിഷേധങ്ങളെ നേരിടുന്നതിനെ കുറിച്ചും ആളപായത്തെ കുറിച്ചുമുള്ള യഥാർഥ വിവരങ്ങൾ പുറത്തുവരുന്നതും തടയപ്പെട്ടു. 2,600 പേരെ അറസ്റ്റു ചെയ്തതായി മനുഷ്യാവകാശ സംഘടനകളെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.
അതേസമയം പ്രതിഷേധക്കാരെ അടിച്ചമർത്താൻ ഭരണകൂടം തുനിഞ്ഞാൽ നേരിട്ടു ഇടപെടുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനു മുന്നറിയിപ്പു നൽകി. ഇറാനെ ലക്ഷ്യമിട്ട് യുറോപ്പിൽ യുഎസ് സൈനിക സന്നാഹം വർധിപ്പിക്കുന്നതായും അഭ്യൂഹങ്ങളുണ്ട്. എന്നാൽ ഇറാനെ യുഎസ് ആക്രമിച്ചാൽ ഇസ്രയേലിനേയും യുഎസ് സൈനിക താവളങ്ങളേയും തങ്ങൾ ലക്ഷ്യം വയ്ക്കുമെന്ന് ഞായറാഴ്ച ഇറാൻ പാർലമെന്റിന്റെ സ്പീക്കർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







