യുഎസ് മദ്യനിരോധനം തുടരുമെന്ന് വ്യക്തമാക്കി ഒൻ്റാരിയോ ധനമന്ത്രി പീറ്റർ ബെത്‌ലെൻഫാൽവി. ഒൻ്റാരിയോയിലെ എൽസിബിഒ ഔട്ട്‌ലെറ്റുകളിൽ അമേരിക്കൻ മദ്യത്തിന് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസ് മദ്യനിരോധനം പ്രാദേശിക മദ്യ ഉൽപ്പാദകർക്ക് വലിയ ഗുണമുണ്ടാക്കിയെന്നും ഒൻ്റാരിയോയിലെ വൈൻ, ബിയർ വിപണിയിൽ വൻ വളർച്ച രേഖപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്റ്റീൽ, അലുമിനിയം, വാഹന മേഖല എന്നിവയ്ക്ക് മേൽ അമേരിക്ക ചുമത്തിയ 50 ശതമാനം തീരുവ കാനഡയെ സാരമായി ബാധിച്ചുവെന്നും ഇതാണ് കടുത്ത നടപടികളിലേക്ക് നയിച്ചതെന്നും മന്ത്രി പറഞ്ഞു. തീരുവകൾ ഒന്റാരിയോയിലെ തൊഴിലില്ലായ്മ നിരക്ക് 7.8 ശതമാനമായി ഉയരാൻ കാരണമായിട്ടുണ്ട്. 2026-ൽ നടക്കാനിരിക്കുന്ന പുതിയ വ്യാപാര കരാർ (CUSMA) ചർച്ചകളിൽ കാനഡയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന നിലപാടായിരിക്കും സ്വീകരിക്കുകയെന്നും ബെത്‌ലെൻഫാൽവി കൂട്ടിച്ചേർത്തു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കാനഡയ്ക്ക് മേൽ ചുമത്തിയ ഉയർന്ന തീരുവകൾ പൂർണ്ണമായും നീക്കം ചെയ്യാതെ മദ്യനിരോധനം പിൻവലിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഒന്റാരിയോ സർക്കാർ. ഈ വ്യാപാര തർക്കം കാരണം നിലവിൽ 8 കോടി ഡോളറിന്റെ മദ്യം ഗോഡൗണുകളിൽ കെട്ടിക്കിടക്കുകയാണ്. അമേരിക്കൻ മദ്യനിരോധനം ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾക്ക് തടസ്സമാകുന്നതായി യുഎസ് പ്രതിനിധികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.







