വാഷിങ്ടൻ: ആണവ ചർച്ചകൾ പുനരാരംഭിക്കുന്നതിനുള്ള വ്യവസ്ഥകളെച്ചൊല്ലി യുഎസും ഇറാനും തമ്മിൽ യുഎൻ രക്ഷാസമിതിയിൽ വാക്പോര്. നേരിട്ടുള്ള ചർച്ചകൾക്ക് തയാറാണെന്ന് യുഎസ് വ്യക്തമാക്കിയപ്പോൾ നീതിയുക്തമായ ചർച്ചയല്ല യുഎസ് ആഗ്രഹിക്കുന്നതെന്നും മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇറാൻ പ്രതികരിച്ചു.
‘ഇറാനുമായി ഔദ്യോഗിക ചർച്ചകൾക്ക് യുഎസ് തയാറാണ്. എന്നാൽ നേരിട്ടുള്ള അർഥവത്തായ സംഭാഷണത്തിന് ഇറാൻ തയാറായാൽ മാത്രമേ അത് സാധ്യമാകു. ഏതൊരു ക്രമീകരണത്തിനും ചില നിബന്ധനകളുണ്ടെന്ന് ഞങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. അതിൽ പ്രധാനം, ഇറാനിൽ യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്നതാണ്. അത് ഞങ്ങളുടെ പ്രധാന നിലപാടായി തുടരുന്നു’ – യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഡെപ്യൂട്ടി മിഡിൽ ഈസ്റ്റ് പ്രതിനിധി മോർഗൻ ഓർട്ടാഗസ് രക്ഷാസമിതിയിൽ പറഞ്ഞു.
യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്ന നയത്തിൽ ഉറച്ചു നിൽക്കുന്നതിലൂടെ യുഎസ് നീതിയുക്തമായ ഒരു ചർച്ചയല്ല മുന്നോട്ടുവയ്‌ക്കുന്നതെന്ന് ഇറാന്റെ യുഎൻ അംബാസഡർ അമീർ സഈദ് ഇരവാനി പറഞ്ഞു. ‘നീതിയുക്തവും അർഥവത്തായതുമായ ഏതു ചർച്ചയയും ഞങ്ങൾ സ്വാഗതം ചെയ്യുന്നു. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം പാടില്ല എന്ന നയത്തിൽ ഉറച്ചുനിൽക്കുന്നത് ആണവ നിർവ്യാപന കരാറിന്റെ ഭാഗമായുള്ള ഞങ്ങളുടെ അവകാശങ്ങൾക്ക് വിരുദ്ധമാണ്. അവർ നീതിയുക്തമായ ഒരു ചർച്ചയല്ല ആഗ്രഹിക്കുന്നത് എന്നാണ് ഇതിനർഥം. അവർ മുൻകൂട്ടി നിശ്ചയിച്ച കാര്യങ്ങൾ ഇറാനുമേൽ അടിച്ചേൽപ്പിക്കാനാണ് ശ്രമിക്കുന്നത്. ഒരു തരത്തിലുള്ള സമ്മർദങ്ങൾക്കും ഭീഷണികൾക്കും ഇറാൻ വഴങ്ങില്ല.’ – അമീർ സഈദ് ഇരവാനി പറഞ്ഞു.
ജൂണിൽ ഇറാനും ഇസ്രയേലും തമ്മിൽ 12 ദിവസത്തെ സംഘർഷത്തിനു മുൻപ് ഇരു രാജ്യങ്ങളും അഞ്ച് ഘട്ടങ്ങളിലായി ആണവ ചർച്ചകൾ നടത്തിയിരുന്നു. പിന്നാലെ ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച് യുഎസും സംഘർഷത്തിൽ പങ്കുചേർന്നിരുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണമായിരുന്നു പ്രധാന തർക്കവിഷയം. ആയുധവൽക്കരണ സാധ്യത കുറയ്ക്കാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തലാക്കണമെന്നാണ് പാശ്ചാത്യ ശക്തികളുടെ ആവശ്യം. എന്നാൽ ടെഹ്‌റാൻ അത് ശക്തമായി എതിർക്കുകയാണ്.







