മുസ്ലിം ബ്രദർഹുഡിന്റെ ചില ഘടകങ്ങളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. സംഘടനയ്‌ക്കെതിരെ സാമ്പത്തിക, യാത്രാ ഉപരോധങ്ങളാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈജിപ്ത്, ലബനൻ, ജോർദാൻ എന്നിവിടങ്ങളിലെ ശാഖകളെ വിദേശ ഭീകര സംഘടനകളായും ആഗോള ഭീകരരായും പട്ടികപ്പെടുത്തണമോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെട്ടു.
സംഘടനയ്ക്ക് ഹമാസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും യു.എസ് പൗരന്മാർക്കും യു.എസ് താൽപ്പര്യങ്ങൾക്കും ഹാനികരമായ ശ്രമങ്ങളുമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. മുസ്ലിം ബ്രദർഹുഡിന് ജോർദാനിലും ഈജിപ്തിലും നിരോധനമുണ്ട്. മുസ്ലിം ബ്രദർഹുഡിന്റെ ചില ഘടകങ്ങളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നതിനുള്ള നിയമപരമായ നടപടികൾ അവലോകനം ചെയ്യാൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയ്ക്കും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റിനുമാണ് ഉത്തരവിൽ നിർദ്ദേശം നൽകിയിട്ടുള്ളത്. സംഘടനയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുന്നതിലൂടെ, അമേരിക്കൻ പൗരന്മാർ ഈ ഗ്രൂപ്പുകൾക്ക് ധനസഹായം നൽകുന്നതും മറ്റ് സഹായങ്ങൾ ചെയ്യുന്നതും ക്രിമിനൽ കുറ്റമാകും. കൂടാതെ, യു.എസിലുള്ള അവരുടെ ആസ്തികൾ മരവിപ്പിക്കാനും ഉപരോധങ്ങൾ ഏർപ്പെടുത്താനും സാധിക്കും.







