ഒൻ്റാരിയോ സർക്കാരിന്‍റെ സ്കിൽസ് ഡെവലപ്‌മെൻ്റ് ഫണ്ടിന് കീഴിലുള്ള പ്രോജക്ടുകൾ തിരഞ്ഞെടുക്കുന്നതിൽ തൊഴിൽ മന്ത്രി ഡേവിഡ് പിച്ചിനിയുടെ ഇടപെടൽ ഉണ്ടായതായുള്ള ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ. തൊഴിലാളികളുടെ പരിശീലനത്തിനായി അനുവദിച്ച 250 കോടി ഡോളർ ഫണ്ട് ലഭിച്ച നിരവധി സ്ഥാപനങ്ങൾ അത് ദുരുപയോഗം ചെയ്തതായി ഓഡിറ്റർ ജനറൽ കണ്ടെത്തിയിരുന്നു. ഗ്രാന്റ് ലഭിച്ച ഒരു സ്ഥാപന ഉടമ, സ്വകാര്യ ഏജൻസിയുമായി ചേർന്ന് അഡൾറ്റ് എന്റർടൈൻമെന്റ് ക്ലബ്ബ് ആരംഭിച്ചതും വിവാദമായി. ഇതോടെ ഡേവിഡ് പിച്ചിനിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രധാന പ്രതിപക്ഷമായ എൻഡിപിക്ക് ഒപ്പം ഒൻ്റാരിയോ ലിബറലുകൾ, ഗ്രീൻ പാർട്ടി എന്നിവരെല്ലാം പിച്ചിനിയുടെ രാജി ആവശ്യപ്പട്ടിട്ടുണ്ട്.
ഫണ്ട് ലഭിച്ച നിരവധി സ്ഥാപനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശമ്പളം വർധിച്ചതായും ആരോപണം ഉയരുന്നുണ്ട്. എന്നാൽ, കരാർ പുനഃക്രമീകരണം, ജീവിതച്ചെലവ് ക്രമീകരണം എന്നിവ മൂലമാണ് ശമ്പള വർധന ഉണ്ടായതെന്നും SDF ഫണ്ടിന്റെ ഫലമായിട്ടല്ലെന്നും ഒന്റാരിയോ ഗുഡ് റോഡ്സ് അസോസിയേഷൻ പോലുള്ള സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ഇമെയിൽ വഴി പ്രതികരിച്ചു. SDF ഫണ്ട് എക്സിക്യൂട്ടീവ് ശമ്പളത്തിനോ മറ്റ് വർധനകൾക്കോ ഉപയോഗിക്കരുതെന്ന് ഒന്റാരിയോ തൊഴിൽ മന്ത്രാലയത്തിന്റെ അപേക്ഷാ ഗൈഡിൽ വ്യക്തമായി പറയുന്നുണ്ടെങ്കിലും, ഈ വിഷയത്തിൽ മന്ത്രാലയം പ്രതികരിച്ചിട്ടില്ല.







