മോസ്കോ: ഇന്ത്യ – റഷ്യ സഹകരണം രാജ്യാന്തര ബന്ധങ്ങളിലെ സ്ഥിരതയുടെ ഒരു ഘടകമെന്ന് വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ഇന്ത്യ – റഷ്യ പങ്കാളിത്തത്തിന്റെ വളർച്ചയും വികാസവും ഇരുരാജ്യങ്ങളുടെയും താൽപര്യത്തിൽ മാത്രമല്ല, ലോകത്തിന്റെ കൂടി താൽപര്യത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോസ്കോയിൽ സെർഗെയ് ലാവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ജയശങ്കറിന്റെ പ്രസ്‌താവന.
‘സങ്കീർണ്ണമായ ആഗോള സാഹചര്യത്തെ തുറന്ന സമീപനത്തോടെ സമീപിക്കുന്നതാണ് നമ്മുടെ ബന്ധത്തെ എപ്പോഴും അടയാളപ്പെടുത്തിയത്. യുക്രെയ്‌ൻ സംഘർഷം, മധ്യപൂർവദേശം, അഫ്‌ഗാനിസ്‌ഥാൻ എന്നിവയും മറ്റ് അടിയന്തിര രാജ്യാന്തര വിഷയങ്ങളും ചർച്ചകളിൽ ഉൾപ്പെടും. സമാധാനം സ്ഥാപിക്കുന്നതിനുള്ള സമീപകാല ശ്രമങ്ങളെ ഇന്ത്യ പിന്തുണയ്‌ക്കുന്നു. എല്ലാ കക്ഷികളും ആ ലക്ഷ്യത്തെ ക്രിയാത്മകമായി സമീപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. സംഘർഷം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുന്നതും ശാശ്വതമായ സമാധാനം ഉറപ്പാക്കുന്നതും മുഴുവൻ രാജ്യാന്തര സമൂഹത്തിന്റെയും താൽപ്പര്യത്തിലാണ്. ഇന്ത്യ – റഷ്യ ബന്ധം വളരെക്കാലമായി രാജ്യാന്തര ബന്ധങ്ങളിൽ സ്ഥിരതയുടെ ഒരു ഘടകമാണ്. അതിന്റെ വളർച്ചയും വികാസവും നമ്മുടെ പരസ്പര താൽപര്യത്തിൽ മാത്രമല്ല, ലോകത്തിന്റെ കൂടി താൽപര്യത്തിലാണ്. 23-ാമത് വാർഷിക ഉച്ചകോടിക്കായി പ്രസിഡന്റ് പുട്ടിന്റെ ഇന്ത്യാ സന്ദർശനത്തിന് ഞങ്ങൾ ഒരുങ്ങുന്ന ഈ പ്രത്യേക സന്ദർഭം, എനിക്ക് കൂടുതൽ പ്രാധാന്യമുള്ളതാണ്. വിവിധ മേഖലകളിലെ നിരവധി ഉഭയകക്ഷി കരാറുകളും സംരംഭങ്ങളും പദ്ധതികളും ചർച്ചയിലാണ്. വരും ദിവസങ്ങളിൽ ഇവ അന്തിമമാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഇത് നമ്മുടെ പ്രത്യേകവും തന്ത്രപരവുമായ പങ്കാളിത്തത്തിന് കൂടുതൽ ഉള്ളടക്കവും കരുത്തും നൽകും’ – ജയശങ്കർ പറഞ്ഞു.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ ഡിസംബർ 5ന് ഇന്ത്യയിലെത്താനിരിക്കെയാണ് ജയശങ്കറിന്റെ സന്ദർശനം. 2021ലാണ് മുൻപു പുട്ടിൻ ഡൽഹിയിലെത്തിയത്. ഷാങ്ഹായ് സഹകരണ സംഘത്തിന്റെ (എസ്‌സിഒ) യോഗത്തിന്റെ ഭാഗമായിട്ടാണു എസ്. ജയശങ്കറിന്റെ റഷ്യ സന്ദർശനമെന്നാണു ഔദ്യോഗികവിവരം. നാളെയാണു എസ്‌സിഒ യോഗം.







