എഡ്മൻ്റണിൽ ആരോഗ്യപരിപാലനത്തിനായി ആളുകൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതിൽ കുടുംബങ്ങൾക്കിടയിൽ കടുത്ത ആശങ്ക. വേണ്ട സമയത്ത് ചികിത്സ ലഭിക്കാത്തത് ജനങ്ങളിൽ വലിയ സമ്മർദം ഉണ്ടാക്കുന്നുണ്ടെന്ന് ഫ്രണ്ട്‌സ് ഓഫ് മെഡികെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ് ഗാലവേ പറഞ്ഞു. ആരോഗ്യ സംവിധാനം സമയബന്ധിതമായി ഇടപെടണമെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു.
ജീവനക്കാരുടെ കുറവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. റേഡിയേഷൻ തെറാപ്പിസ്റ്റുകളുടെ വിഭാഗത്തിൽ മാത്രം 17 ശതമാനത്തോളം ഒഴിവുകൾ നികത്തിയിട്ടില്ല. പ്രമുഖ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ കാത്തിരിപ്പ് സമയം ഏഴ് മണിക്കൂറിലധികമായിട്ടുണ്ട്. ശിശുരോഗ ചികിത്സാ മേഖലയിലെ ജീവനക്കാരുടെ ക്ഷാമം സാഹചര്യം കൂടുതൽ വഷളാക്കുന്നു.
കിടക്കകളുടെ അഭാവം കാരണം, സ്റ്റോളറി ചിൽഡ്രൻസ് ഹോസ്പിറ്റലിൽ കാൻസർ ബാധിച്ച കുട്ടികൾക്ക് പോലും കീമോതെറാപ്പി നൽകാതെ വീട്ടിലേക്ക് തിരിച്ചയക്കേണ്ടി വന്ന സംഭവങ്ങൾ ഉണ്ടായി. ഇത് അപ്രതീക്ഷിത സംഭവമല്ലെന്നും ആശുപത്രിയിൽ സൗകര്യക്കുറവ് പതിവാണെന്നും കുട്ടികളുടെ രക്ഷിതാക്കൾ പറയുന്നു.
രോഗികളെ അഡ്മിറ്റ് ചെയ്ത് ചികിത്സ നല്കുന്നതിൽ സ്റ്റോളറി ഹോസ്പിറ്റൽ വെല്ലുവിളി നേരിടുന്നതായി ആൽബെർട്ട ഹെൽത്ത് സർവീസസ് (AHS) സമ്മതിച്ചു. ഈ പ്രതിസന്ധിക്ക് അടിയന്തിര ശ്രദ്ധയും പരിഹാരവും ആവശ്യപ്പെടുകയാണ് എഡ്മൻ്റൺ നിവാസികൾ.







