ലണ്ടൻ: ബ്രിട്ടനിൽ കുടിയേറാൻ ആഗ്രഹിക്കുന്ന ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലെ വിസ അപേക്ഷകർക്കുള്ള ഇംഗ്ലീഷ് ഭാഷാപരീക്ഷ കടുകട്ടിയാക്കി ബ്രിട്ടീഷ് സർക്കാർ. ‘സെക്യുർ ഇംഗ്ലീഷ് ലാംേഗ്വജ് ടെസ്റ്റ്” എന്നാണ് പരീക്ഷയുടെ പേര്. ആഭ്യന്തരവകുപ്പിന്റെ അംഗീകാരമുള്ള കേന്ദ്രം നടത്തുന്ന പരീക്ഷയുടെ ഫലം നോക്കിയാകും നിപുണരായ തൊഴിലാളികൾക്ക് 2026 ജനുവരി എട്ടുമുതൽ ബ്രിട്ടൻ വിസ നൽകുക. ഇംഗ്ലീഷ് സംസാരിക്കാനും ഗ്രഹിക്കാനും വായിക്കാനും എഴുതാനുമുള്ള ശേഷിപരിശോധിക്കും. “നിങ്ങൾക്ക് ഈ രാജ്യത്തു വരണമെങ്കിൽ ഞങ്ങളുടെ ഭാഷ പഠിച്ചേതീരൂ”വെന്ന് ഇതിനുള്ള ബിൽ ചൊവ്വാഴ്ച സഭയിൽവെച്ച് ആഭ്യന്തരസെക്രട്ടറി ഷബാന മഹ്‌മൂദ് പറഞ്ഞു.
മേയിൽ ബ്രിട്ടീഷ് സർക്കാർ തയ്യാറാക്കിയ ‘കുടിയേറ്റ ധവളപത്ര’ത്തിൽ പറഞ്ഞ കാര്യങ്ങൾതന്നെയാണ് ബില്ലിലുള്ളത്. ഇതനുസരിച്ച് ഗ്രാജ്വേറ്റ് റൂട്ട് വിസക്കാലം നിലവിലെ രണ്ടുവർഷത്തിൽനിന്ന് 18 മാസമായി കുറയ്ക്കും. 2027 ജനുവരി ഒന്നിന് ഇത് നടപ്പാകും. ബിരുദപഠനാനന്തരം തൊഴിൽതേടി വിദ്യാർഥികൾക്ക് ബ്രിട്ടനിൽ തങ്ങാൻ അവസരം നൽകുന്ന വിസയാണിത്. അതേസമയം, പിഎച്ച്ഡി ബിരുദക്കാർക്കുള്ള ഗ്രാജ്വേറ്റ് റൂട്ട് വിസ സമയപരിധി മൂന്നുവർഷംതന്നെയായിരിക്കും.
വിദ്യാർഥിവിസകൾക്കുള്ള സാമ്പത്തിക ഉപാധികളിലും മാറ്റംവരും. പഠനത്തിന് ആവശ്യമായ തുക കൈയിലുണ്ടെന്ന് വിദേശവിദ്യാർഥികൾ ഉറപ്പാക്കണം. ലണ്ടനിൽ നിലവിൽ മാസം 1483 പൗണ്ടാണ് (1.75 ലക്ഷം രൂപ) ഈ തുക. ഇത് 1529 പൗണ്ടാക്കും (1.80 ലക്ഷം രൂപ). ബ്രിട്ടന്റെ മറ്റു ഭാഗങ്ങളിൽ ഇത് മാസം 1171 പൗണ്ടായിരിക്കും (1.38 ലക്ഷം രൂപ). വിദേശ തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന ബ്രിട്ടീഷ് തൊഴിലുടമകൾ നൽകേണ്ട നികുതിയായ ഇമിഗ്രേഷൻ സ്കിൽസ് ചാർജ് 32 ശതമാനത്തോളം ഉയർത്തും.







