സര്‍ക്കാര്‍ ചിലവുകള്‍ക്കുള്ള ധന അനുമതി പാസാക്കാനാകാതെ വന്നതോടെ അമേരിക്ക അടച്ചുപൂട്ടലിലേക്ക്. അമേരിക്കയിലെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും സ്തംഭിക്കും. പ്രവര്‍ത്തിക്കുക അവശ്യ സര്‍വീസുകള്‍ മാത്രം. അടച്ചുപൂട്ടല്‍ സംഭവിച്ചാല്‍ ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ വേണ്ടി വരുമെന്ന് ട്രംപ്. സെനറ്റില്‍ അവസാന വട്ട വോട്ടെടുപ്പിലും റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റ് പാര്‍ട്ടികള്‍ക്ക് സമവായത്തില്‍ എത്താനായില്ല. നിര്‍ത്തലാക്കിയ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഡെമോക്രറ്റുകളുടെ ആവശ്യം. എന്നാല്‍ ഈ ആവശ്യം വൈറ്റ് ഹൗസ് നിഷേധിക്കുകയായിരുന്നു.
5 ലക്ഷത്തോളം പേരെ സര്‍ക്കാര്‍ ഷട്ട്ഡൗണ്‍ ബാധിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അവശ്യസേവനങ്ങളൊഴികെ അമേരിക്കന്‍ സര്‍ക്കാര്‍ സേവനങ്ങള്‍ സ്തംഭിക്കുന്ന അവസ്ഥയാണ് സര്‍ക്കാര്‍ ഷട്ട്ഡൗണ്‍. ധന അനുമതി പാസാക്കാനാകാതെ വന്നതോടെ ജീവനക്കാര്‍ ശമ്പളമില്ലാത്ത അവധിയില്‍ പോകും. അഞ്ചു ലക്ഷത്തോളം ഫെഡറൽ സര്‍ക്കാര്‍ ജീവനക്കാര്‍ ശമ്പളമില്ലാതെ താല്‍കാലിക അവധിയില്‍ പോകേണ്ടി വരുന്ന സ്ഥിതിയാണ്. താല്‍കാലിക അവധിയില്‍ പോകേണ്ടി വരുന്ന ജീവനക്കാരെ പിരിച്ചു വിടുമെന്ന് ട്രംപിന്റെ ഭീഷണിയുമുണ്ട്.







