ബ്രിട്ടീഷ് കൊളംബിയയിലെ സ്വകാര്യ കോളേജായ പസഫിക് ലിങ്ക് കോളേജിലെ വിദ്യാർത്ഥികളെ കൺസർവേറ്റീവ് സ്ഥാനാർത്ഥിയുടെ പ്രചാരണത്തിന് നിർബന്ധിതരാക്കിയെന്ന് പരാതി. ക്ലാസുകൾ നിർത്തിവെച്ച് തങ്ങളെ കൺസർവേറ്റീവ് സ്ഥാനാർത്ഥി തമാര ജാൻസൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അയച്ചതായി വിദ്യാർത്ഥികൾ ആരോപിക്കുന്നു. പ്രമുഖ മാധ്യമമാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തു വിട്ടത്.
2024 ഡിസംബറിൽ നടന്ന തെരഞ്ഞെടുപ്പിനിടെ ആയിരുന്നു സംഭവം. പ്രചാരണ പ്രവർത്തനങ്ങൾ കോഴ്സിൻ്റെ ഭാഗമാണെന്നും രാജ്യത്ത് സ്ഥിരതാമസാനുമതി നേടാൻ ഇത് സഹായിക്കാമെന്നും കോളേജ് അധികൃതർ പറഞ്ഞതായി വിദ്യാർത്ഥികൾ വെളിപ്പെടുത്തിയെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. പ്രചാരണത്തിൽ ഒരു ദിവസം മാത്രമേ പങ്കെടുത്തുള്ളൂ എന്നും പഠനവുമായി ബന്ധമില്ലെന്ന് തിരിച്ചറിഞ്ഞതിനെ പിന്നീട് പങ്കെടുക്കാൻ വിസമ്മതിച്ചുവെന്നും വിദ്യാർത്ഥികൾ പറയുന്നു. എന്നാൽ കോളേജ് അധികൃതർ ആരോപണം നിഷേധിച്ചു. വിദ്യാർത്ഥികൾക്ക് സാമൂഹിക, രാഷ്ട്രീയ സംഘടനകളിൾ സ്വമേധയാ പ്രവർത്തിക്കാൻ അവസരം നൽകുന്നുണ്ടെങ്കിലും അത് നിർബന്ധമല്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥാപനത്തിന് രാഷ്ട്രീയ ബന്ധങ്ങളൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം, സംഭവത്തെ കുറിച്ച് പ്രവിശ്യ ഭരണകൂടം പ്രതികരിക്കാൻ തയ്യാറായില്ല. എങ്കിലും പഠനവുമായി ബന്ധമില്ലാത്ത പ്രവർത്തനങ്ങൾക്ക് വിദ്യാർത്ഥികളെ നിർബന്ധിതരാക്കുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കാമെന്നും അധികൃതർ വ്യക്തമാക്കി. പിഴ ചുമത്തൽ മുതൽ സ്ഥാപനത്തിൻറെ ലൈസൻസ് റദ്ദാക്കൽ വരെ നടപടികളിൽ ഉൾപ്പെടുമെന്നും പ്രവിശ്യ നേതൃത്വം അറിയിച്ചു.







