കനേഡിയൻ ഫിൻടെക് കമ്പനിയായ വെൽത്ത്‌സിംപിളിന് നേരെ നടന്ന സൈബർ ആക്രമണത്തിൽ ആശങ്ക പ്രകടിപ്പിച്ച് അധികൃതർ. വെൽത്ത്‌സിംപിളിൽ അക്കൗണ്ട് ഉള്ളവരുടെ വിവരങ്ങൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്നും എപ്പോഴും ഇമെയിൽ പരിശോധിക്കാനും കമ്പനി മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 30നാണ് സൈബർ ആക്രമണം റിപ്പോർട്ട് ചെയ്തത്.
സൈബർ ആക്രമണം ഉണ്ടായെന്ന് കണ്ടെത്തിയ ഉടൻ തന്നെ തങ്ങൾ നടപടികൾ സ്വീകരിച്ചതായും മണിക്കൂറുകൾക്കുള്ളിൽ പ്രശ്‌നം പരിഹരിച്ചതായും കമ്പനി അറിയിച്ചതായി റെഡ്ഡിറ്റിൽ ചില ക്ലയ്ന്റുകൾ പങ്കുവെച്ച ഇമെയിൽ പ്രസ്താവനയിൽ പറഞ്ഞു. സുരക്ഷാവീഴ്ചയുടെ ഫലമായി ഒരു ശതമാനത്തിൽ താഴെ ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ഒരു ചെറിയ കാലയളവിലേക്ക് അനുമതിയില്ലാതെ ആക്‌സസ് ചെയ്യപ്പെട്ടതായി കമ്പനി വ്യക്തമാക്കി. മൂന്ന് മില്യണിലധികം ഉപഭോക്താക്കളാണ് വെൽത്ത്‌സിംപിളിനുള്ളത്.
സെപ്റ്റംബർ അഞ്ചിന് സൈബർ ആക്രമണത്തിന് ഇരയായ വ്യക്തികൾക്ക് കമ്പനി ഇമെയിൽ അയച്ചിട്ടുണ്ട്. സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചതായും കമ്പനി അറിയിച്ചു. ഡാറ്റാ ലംഘനം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വെൽത്ത്‌സിംപിൾ വെബ്‌സൈറ്റിൽ പങ്കുവെച്ചിട്ടുണ്ട്.







