ഒൻ്റാരിയോ: ഡ്രൈവിംഗ് നിയമങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ഒൻ്റാരിയോയിലെ യുവാവിൻ്റെ കുടുംബം രംഗത്ത്. ഈ മാസം ആദ്യമാണ് പതിനെട്ട് വയസ്സുകാരൻ അപകടകരമായ രീതിയിൽ ഓടിച്ച വാഹനം ഇടിച്ച് 35 കാരനായ ആൻഡ്രൂ ക്രിസ്റ്റിലോ കൊല്ലപ്പെട്ടത്. അപകടത്തിൽ ക്രിസ്റ്റിലോവിൻ്റെ ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കും പരിക്കേറ്റിരുന്നു. ഓഗസ്റ്റ് 3 ന് വിച്ച്ചർച്ച്-സ്റ്റൗഫ്‌വില്ലിൽ ആണ് അപകടം ഉണ്ടായത്.
ഇതേ തുടർന്ന് ആൻഡ്രൂസ് ലോ എന്ന പുതിയ നിയമത്തിനായി ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ് ആൻഡ്രൂ ക്രിസ്റ്റിലോയുടെ കുടുംബം. അപകടകരമായ ഡ്രൈവിംഗിന് കൂടുതൽ കർശനമായ ശിക്ഷകളും ശക്തമായ നിയമങ്ങളും ഇതിലൂടെ മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇക്കാര്യം ആവശ്യപ്പെട്ട് കുടുംബം അധികൃതർക്ക് ഒരു നിവേദനം നൽകിയിട്ടുണ്ട്. അപകടകരമായ ഡ്രൈവിംഗിന് കുറ്റം ചുമത്തിയാൽ, വിചാരണ പൂർത്തിയാകുന്നതുവരെ അവരുടെ ലൈസൻസ് റദ്ദാക്കപ്പെടമെന്നതാണ് ആദ്യമായി ഞങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റമെന്ന് ക്രിസ്റ്റിലോ യുടെ സഹോദരൻ പറഞ്ഞു.
അപകടകരമായ ഡ്രൈവിംഗിന് ശിക്ഷിക്കപ്പെട്ടവർക്ക് ആജീവനാന്ത ഡ്രൈവിംഗ് വിലക്ക് ഏർപ്പെടുത്തണമെന്നും കുടുംബം ആവശ്യപ്പെടുന്നു. ആൻഡ്രൂ ക്രിസ്റ്റിലോയുടെ മരണത്തിന് കാരണമായ അപകടമുണ്ടാക്കിയ പതിനെട്ടുകാരനായ ജയ്വിൻ കിരുബനന്തനെതിരെ മൂന്ന് കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മുൻപും ഇയാൾ അപകടങ്ങളുണ്ടാക്കിയിട്ടുണ്ട്. ജനുവരിയിൽ ഹൈവേ 401 ൽ പ്രീമിയർ ഡഗ് ഫോർഡ് സഞ്ചരിച്ചിരുന്ന ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് വാഹനത്തിൽ കാർ ഇടിപ്പിച്ചതിന് കിരുബനന്തനെതിരെ കേസെടുത്തിരുന്നു.







