ആൽബെർട്ട: സെന്റ് ആൽബെർട്ടിൽ സെൽഫോൺ തട്ടിപ്പ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മുന്നറിയിപ്പ് നൽകി ആർസിഎംപി. സെന്റ് ആൽബെർട്ടിൽ വീട്ടിലെത്തി സ്ത്രീയെ തട്ടിപ്പിനിരയാക്കാൻ ശ്രമിച്ചതായുള്ള കേസ് റിപ്പോർട്ട് ചെയ്തിരുന്നു. നഷ്ടപ്പെട്ട മൊബൈൽഫോൺ ട്രാക്ക് ചെയ്ത അഡ്രസാണെന്ന് അവകാശപ്പെട്ട് വീട്ടിലെത്തി വീടിനുള്ളിലേക്ക് പ്രവേശനം നൽകാൻ ആവശ്യപ്പെടുകയുമാണ് തട്ടിപ്പുകാർ ചെയ്യുന്നത്. ഇതിനായി ഫോൺ ട്രാക്കിംഗ് ആപ്പുകളോ സ്‌ക്രീൻഷോട്ടുകളോ തട്ടിപ്പുകാർ ഉപയോഗിക്കും.
അമേരിക്കയിലും ഈസ്റ്റേൺ കാനഡയിലും റിപ്പോർട്ട് ചെയ്യപ്പെട്ട സെൽഫോൺ സ്‌കാമാണ് സെന്റ് ആൽബെർട്ടിലും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നതെന്ന് ആർസിഎംപി പറഞ്ഞു. തട്ടിപ്പുകാർക്ക് ഇങ്ങനെയാണ് വീട്ടിൽ പ്രവേശിച്ച് കുറ്റകൃത്യം ചെയ്യാൻ സാധിക്കുന്നത്. ആളില്ലാത്ത വീട്ടിൽ കയറി മോഷണം നടത്താനും സെൽഫോൺ തട്ടിപ്പിലൂടെ സാധിക്കുന്നു. നഷ്ടപ്പെട്ട ഫോൺ വീട്ടിലുണ്ടെന്ന് പറഞ്ഞ് അകത്തേക്ക് പ്രവേശിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുക. ഇത്തരത്തിൽ ആരെങ്കിലും പരിചയമില്ലാത്തവരെത്തിയാൽ വീട്ടിലേക്ക് പ്രവേശനം നൽകരുതെന്ന് പോലീസ് മുന്നറിയിപ്പ് നൽകി.
സെന്റ് ആൽബെർട്ടിൽ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ രണ്ട് സംഭവങ്ങളിലും വീട്ടുടമസ്ഥർ ആരെയും അകത്തേക്ക് കടത്തിവിട്ടില്ലെന്നും അതിനാൽ അപകടം ഒഴിവായെന്നും പോലീസ് പറഞ്ഞു.







